കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയ്ക്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് സി.എം.ആർ.എൽ എം.ഡിയോട് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരോട് ഇന്ന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയിരുന്നു. ഫിനാൻസ് വിഭാഗം ഉദ്യോഗസ്ഥരോട് രേഖകൾ സഹിതം ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാൽ ആരും ഹാജരായിരുന്നില്ല. ഇതിനുള്ള കാരണവും പ്രതിനിധികൾ വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കമ്പനി എം.ഡിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജികും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇ.ഡി അന്വേഷിക്കുന്നത്, നൽകാത്ത സേവനത്തിനാണ് എക്‌സാലോജിക്കിന് പണം നൽകിയതെന്നാണ് ആരോപണം, പണം വാങ്ങിയത് ഏതുതരം സേവനത്തിനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ സഹിതം ഹാജരാകാനായിരുന്നു സി.എം.ആർ.എൽ ഉദ്യോഗസ്ഥരോട് ഇ.ഡി നിർദ്ദേശിച്ചിരുന്നത്
മാസപ്പടി കേസിൽ ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുന്നുണ്ട്. നൽകാത്ത സേവനത്തിന് പണം കൈപ്പറ്റിയത് അഴിമതിയാണെന്നാണ് ആക്ഷേപം. സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |