തിരുവനന്തപുരം: നിശ്ചിത യോഗ്യതയില്ലാത്തതിനാൽ തരംതാഴ്ത്തിയ ഗവ.എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽമാരിൽ സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റംഗവും . പ്രിൻസിപ്പൽമാരുടെ പ്രതിനിധിയായി സിൻഡിക്കേറ്റിലേക്ക് സർക്കാർ നാമനിർദേശം ചെയ്ത ഇടുക്കി ഗവ.കോളേജ് പ്രിൻസിപ്പൽ സി. സതീഷ്‌കുമാറാണ് പട്ടികയിലുള്ളത്. സർവകലാശാല ബോർഡ് ഒഫ് ഗവർണേഴ്സ് അംഗവുമാണ് ഇദ്ദേഹം.
സാങ്കേതിക സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.എസ്.രാജശ്രീ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.ടി.പി.ബൈജു ബായി, പി.എസ്.സി അംഗം ഡോ.എം.ആർ ബൈജു എന്നിവരെയും 2016 മുതൽ മുൻകാല പ്രാബല്യത്തോടെ തരംതാഴ്‌ത്തിയത് 'കേരളകൗമുദി ' ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതിക സർവകലാശാലയുടെ എക്സാമിനേഷൻ സബ് കമ്മിറ്റി കൺവീനർ കൂടിയാണ് ഇടത് അദ്ധ്യാപക സംഘടനാ നേതാവായ സതീഷ് കുമാർ. അദ്ദേഹത്തിന് സിൻഡിക്കേറ്റംഗത്വം നഷ്ടമാവും.
വൈസ്ചാൻസലർ എം.എസ്.രാജശ്രീ തിരുവനന്തപുരം ബാർട്ടൺഹിൽ കോളേജിൽ പ്രിൻസപ്പലായി താത്കാലിക സ്ഥാനക്കയറ്റം നേടിയതാണ് തരംതാഴ്‌ത്തിയത്. പത്തു വർഷത്തെ പ്രൊഫസർ പരിചയമുള്ളതിനാൽ രാജശ്രീക്ക് വൈസ്ചാൻസലറായി തുടരാനാവും. 2010ലെ എ.ഐ.സി.ടി.ഇ യോഗ്യതയില്ലാത്തവരെയാണ് തരംതാഴ്‌ത്തിയത്. പകരം നിശ്ചിത യോഗ്യതയുള്ള 43പേർക്ക് പ്രിൻസിപ്പൽ, ജോയിന്റ് ഡയറക്ടർ തസ്തികകളിലേക്ക് മുൻകാല പ്രാബല്യത്തോടെ നിയമനം നൽകിയിട്ടുണ്ട്. എൻജിനിയറിംഗ് കോളേജ് അദ്ധ്യാപക നിയമനം സംബന്ധിച്ച എ.ഐ.സി.ടി.ഇ, യു.ജി.സി ചട്ടങ്ങളിൽ ഇളവു നൽകാനോ, മാറ്റം വരുത്താനോ സർക്കാരിന് അധികാരമില്ലാതിരുന്നിട്ടും അദ്ധ്യാപക സംഘടനകൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി യോഗ്യതകളിൽ കുറവ് വരുത്തി പ്രൊമോഷൻ നേടുകയായിരുന്നു.
961 അയോഗ്യർ
എൻജിനിയറിംഗ് കോളേജുകളിലെ 961 അദ്ധ്യാപകർ അയോഗ്യരാണെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. ഗവ. കോളേജുകളിൽ 93, എയ്ഡഡ് കോളേജുകളിൽ 49, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ 69, സ്വാശ്രയ കോളേജുകളിൽ 750.
സുപ്രീംകോടതി ഉത്തരവിട്ടതിൽ 18 പേരെ മാത്രമാണ് തരംതാഴ്ത്തിയത്. ശേഷിക്കുന്ന അയോഗ്യരെ പഴയ ലാവണങ്ങളിലേയ്ക്ക് ഉടൻ തരം താഴ്‌ത്തും. എ.ഐ.സി.ടി.ഇ ചട്ടപ്രകാരമുള്ള ഗവേഷണ ബിരുദമില്ലാത്തതാണ് ഇവരുടെ പ്രധാന ന്യൂനത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |