ലണ്ടൻ: വനിതാ യൂറോ കപ്പിൽ കന്നി ഇംഗ്ലീഷ് മുത്തം. കഴിഞ്ഞ ദിവസം നടന്ന എക്സ്ട്രാ ടൈമോളം നീണ്ട ഫൈനലിൽ ജർമനിയെ 2-1ന് കീഴടക്കിയാണ് ചരിത്രത്തിൽ ആദ്യമായി ഇംഗ്ലീഷ് പെൺപട യൂറോപ്യൻ ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിൽ 110 -ാം മിനിട്ടിൽ കോൾ കെല്ലിയാണ് വിജയഗോൾ നേടി ഇംഗ്ലണ്ടിന്റെ വീരനായികയായത്.
റെക്കാഡ് കാണികൾ ഒഴുകിയെത്തിയ ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം വേദിയായ കലാശപ്പോരിൽ ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 62-ാം മിനിട്ടിൽ എല്ലാ ടൂൺ ആതിഥേയർക്ക് ലീഡ് സമ്മാനിച്ചു. എട്ട് യൂറോ കപ്പുകൾ സ്വന്തമാക്കിയ ചരിത്രമുള്ള ജർമനി 79-ാം മിനിട്ടിൽ ലിന മാഗുളിലൂടെ സമനില പിടിച്ചു. നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനാൽ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. തുടർന്ന് 64-ാം മിനിട്ടിൽ ബെത് മീഡിന് പകരക്കാരിയായി കളത്തിലെത്തിയ കെല്ലി 110-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ കിരീടമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. ഇംഗ്ലണ്ട് വനിതാ ഫുട്ബാൾ ടീം നേടുന്ന ആദ്യ മേജർ കിരീടമാണിത്.
87,192- പേരാണ് ഇംഗ്ലണ്ടും ജർമ്മനിയും തമ്മിലുള്ള വനിതാ യൂറോ ഫൈനൽ കാണാൻ വെംബ്ലിയിലെ ഗാലറിയിലേക്ക് എത്തിയത്. പുരുഷ,വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുടെ ചരിത്രത്തിൽ മത്സരം കാണാനെത്തിയവരുടെ കണക്കിൽ സർവകാല റെക്കാഡാണ് ഇത്.
1966-ൽ പുരുഷ ടീം ലോകകപ്പ് നേടിയ ശേഷം ഇംഗ്ലണ്ട് (വനിതാ, പുരുഷ ടീമുകൾ) ഫുട്ബാൾ ടീം നേടുന്ന മേജർ ട്രോഫിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |