ട്വന്റി -20 ലോകകപ്പ് ശ്രീലങ്കയെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ
ശ്രീലങ്കയും ഓസ്ട്രേലിയയും പുറത്ത്
സിഡ്നി: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് ബിയിലെ നിർണായകമായ അവസാന മത്സരത്തിൽ ശ്രീലങ്കയെ 4 വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് സെമി ഫൈനലിലെത്തി. ഇന്നലെ ലങ്ക തോറ്രതോടെ നിലവിലെ ചാമ്പ്യൻമാരും ആതിഥേയരുമായ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 141 റൺസാണ് എടുത്തത്. എന്നാൽ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയെ വിറപ്പിച്ച ലങ്കൻ ബൗളർമാർ മത്സരം അവസാന ഓവർവരെ നീട്ടി. രണ്ട് പന്ത് മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് ജയവും സെമി ബർത്തും ഉറപ്പിച്ചത് (144/6).
ഓപ്പണർമാരായ അലക്സ് ഹെയ്ൽസും (30 പുന്തിൽ 47), ക്യാപ്ടൻ ജോസ് ബട്ട്‌ലറും (28) മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നൽകിയത്. ഇരുവരും കൂടി 5 ഓവറിൽ 50 റൺസ് സ്കോർബോർഡിൽ എത്തിച്ചപ്പോൾ ഇംഗ്ലണ്ട് അനായാസാ ജയം നേടുമെന്നാണ് എന്നാലും കരുതിയത്. എട്ടാമത്തെ ഓവറിലെ രണ്ടാം പന്തിൽ ഇംഗ്ലണ്ട് സ്കോർ 75ൽ വച്ച് ബട്ട്‌ലറെ ചമിക കരുണാ രത്നെയുടെ കൈയിൽ എത്തിച്ച് വാനിൻഡു ഹസരങ്ക കൂട്ടുകെട്ട് പൊളിച്ചതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കും കുറയുകയായിരുന്നു. അധികം വൈകാതെ ഹെയ്‌ൽസിനെ സ്വന്തം ബൗളിംഗിൽ പിടികൂടി ഹസരങ്ക ലങ്കയ്ക്ക് വീണ്ടും ബ്രേക്ക് ത്രൂ നൽകി. 7 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ഹെയ്‌ൽസിന്റെ ഇന്നിംഗ്സ്. ഹാരി ബ്രൂക്ക് (4), വമ്പനടിക്കാരൻ ലിയാം ലിവിംഗ്സ്റ്റൺ (4), മോയൻ അലി (1), സാം കറൻ (5) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടി അവസരോചിതമായി ബാറ്റ്‌വീശിയ ബെൻസ്റ്റോക്സാണ് (36 പന്തിൽ 42) പുറത്താകാതെ ഇംഗ്ലണ്ടിന്റെ ജയമുറപ്പിച്ചത്.
ക്രിസ് വോക്സാണ് (5) ഇരുപതാം ഓവറിലെ നാലാം പന്തിൽ ലഹിരു കുമാരയെ ബൗണ്ടറി കടത്തി വിജയറൺസ് നേടിയത്. കുമാര, ഹസരങ്കര, ധനഞ്ജയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പതറിപ്പോവുകയായിരുന്നു. ഓപ്പണർ പതും നിസ്സാങ്കയ്ക്ക് (45 പന്തിൽ 67 ) മാത്രമാണ് ലങ്കൻ ബാറ്റർമാരിൽ തിളങ്ങാനായുള്ളൂ. ഭനുക
രജപക്സ (22) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മാർക് വുഡ് ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗ്രൂപ്പിൽ നിന്ന് ന്യൂസിലൻഡ് നേരത്തേ തന്നെ ഒന്നാം സ്ഥാനക്കാരായി ഫൈനൽ ഉറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |