തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടില ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ നടപടിയെ തള്ളി ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ. രാഹുലിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് ജയരാജൻ പറഞ്ഞു.
രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് അപലപനീയം: സുധീരൻ
വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചുതകർത്ത എസ്.എഫ്.ഐ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പ്രസ്താവിച്ചു.
മോദി സർക്കാർ രാഹുൽഗാന്ധിയെ വേട്ടയാടുന്ന സന്ദർഭത്തിൽ തന്നെ നടന്ന ഈ അക്രമം സി.പി.എമ്മിന്റെ മോദിപ്രീണനത്തിന്റെ ഭാഗമാണ്.
അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതുകൊണ്ടായില്ലെന്നും അക്രമം നടത്തിയവർക്കെതിരെ കർശനനടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയ്യാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ആക്രമണം സി.പി.എം അറിവോടെ: ചെന്നിത്തല
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ ഗുണ്ടകൾ തകർത്ത സംഭവം സംസ്ഥാനത്തെ സി.പി.എം ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് നോക്കി നിൽക്കെയുള്ള സംഭവം ഗൗരവമേറിയതാണ്. സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിലപാട് സംശയകരം: ഉമ്മൻ ചാണ്ടി
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകർത്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് സംശയകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നത്. സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും പൊലീസ് കുറ്റകരമായ നിസംഗതയാണ് കാണിച്ചത്. ബഫർസോൺ വിഷയത്തിൽ എസ്.എഫ്.ഐ സമരം നടത്തേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |