SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.50 PM IST

സർക്കാരിന്റെ പ്രവർത്തനങ്ങൾ വോട്ടിൽ പ്രതിഫലിക്കും:  ഇ.പി.ജയരാജൻ 

ep

കണ്ണൂർ : ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രചാരണ പദ്ധതികൾക്ക് രൂപം കൊടുത്ത ശേഷം ഇപ്പോൾ കാസർകോട് മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല വഹിക്കുന്ന എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ. കേരള കൗമുദിയുമായി സംസാരിച്ചപ്പോൾ:-

വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച.

ജനങ്ങളുടെ പ്രതികരണം എങ്ങിനെ?

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ബി.ജെ.പി ജനാധിപത്യവും മതേതരത്വവും തകർത്ത് ഇന്ത്യൻ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിൽ കൈവച്ചിരിക്കുകയാണ്. പാർലമെന്റുകളിൽ ഇടതുപക്ഷത്തിന്റെ സ്വാധീന കുറവാണ് പ്രതിരോധം ദുർബലമാക്കിയത്. അത് ജനങ്ങൾമനസ്സിലാക്കിയിട്ടുണ്ട്. കേരളത്തിലും ദേശീയതലത്തിലും ഇടതുപക്ഷം മികച്ച മുന്നേറ്റം നടത്തും.

2019ൽ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത് ?

അന്നത്തെ രാഷ്ട്രീയ സാഹചര്യം പാടെ മാറി. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫിന് അനുകൂലമായിട്ടുള്ള ട്രെൻഡ് ഉണ്ടായിരുന്നു. അത് പ്രതിരോധിക്കാൻ ഇടതുപക്ഷത്തിനു കഴിഞ്ഞില്ല.ഇപ്പോൾ കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ ദുർബലമായി.. നിലനില്‍പ്പിനായി മൃദുഹിന്ദുത്വം കോൺഗ്രസ് നയമായി സ്വീകരിച്ചു. കേരളത്തിന്റെ മതേതര മനസ്സിന് അതിന് പിന്തുണ നൽകാൻ സാധിക്കില്ല. പൗരത്വ ഭേഗതതി നിയമത്തിനെതിരേ പ്രതികരിക്കുവാൻ കോൺഗ്രസിന് സാധിക്കുന്നില്ല.ബി.ജെ.പി.യെ നേരിടാൻ ഇടതുപക്ഷത്തിനും സി.പി. എമ്മിനും മാത്രമേ കഴിയൂ എന്ന് ജനങ്ങൾതിരിച്ചറിഞ്ഞു കഴിഞ്ഞു. വർഗീയതയെ എതിർക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടിനാണ് ജനങ്ങൾ വോട്ടുചെയ്യുക.

കേരളത്തിൽ മുഖ്യശത്രു കോൺഗ്രസും ദേശീയതലത്തിൽ ബി.ജെ.പിയും.

വോട്ടർമാരിൽ ആശയകൂഴപ്പമുണ്ടാകില്ലേ?.

ബി.ജെ.പി-സംഘപരിവാർ ശക്തികളാണ് രാജ്യത്തിന്റെ പ്രധാന ശത്രു. അവരെ അധികാരത്തിൽ നിന്നും താഴെയിറക്കുകയാണ് ഏറ്റവും മൗലികമായ പ്രശ്‌നം. ആ ദൗത്യം നിർവഹിക്കുവാൻ വ്യക്തമായ കാഴ്ചപ്പാടും വ്യതിചലനമില്ലാത്ത നിലപാടുമുള്ളവർ വിജയിച്ചു വരണമെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സംഘപരിപാറിനെ എതിർക്കാൻ കോൺഗ്രസിന് ത്രാണിയില്ല. ദേശീയ നേതാവ് രാഹുൽ ഗാന്ധി ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ കേരളത്തിൽ മത്സരിക്കുന്നതിന്റെ അർത്ഥമെന്താണ്? അങ്ങനെ മത്സരിക്കാൻ പാടുണ്ടോ? കോൺഗ്രസിന്റെ നിലപാടിലെ ഈ വൈരുദ്ധ്യം മനസ്സിലാക്കിയ കേരളത്തിലെ വോട്ടർമാർ അവർക്ക് തിരിച്ചടി നല്‍കും. കേന്ദ്രത്തിൽ ബി.ജെ.പിയുടെ ഭരണം അവസാനിപ്പിക്കാൻ ഏതെല്ലാം സാഹചര്യങ്ങളുണ്ടോ അതിനൊപ്പം ഇടതുപക്ഷം ഉണ്ടാകും.

ബി.ജെ.പി. സ്ഥാനാർത്ഥികളുടെ മികവിനെ പറ്റി താങ്കൾ

നടത്തിയ പ്രസ്താവനയുടെ പേരിൽ സി.പി.എം- ബി.ജെ.പി. വോട്ടുകച്ചവടം

യു.ഡി.എഫ്. ആരോപിക്കുന്നുണ്ട്?

കേന്ദ്രമന്ത്രിമാർ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. അവർ കൊള്ളരുതാത്തവരാണെന്ന അഭിപ്രായം നിങ്ങൾക്കുണ്ടോ?. കേന്ദ്ര മന്ത്രിമാർ മത്സരിക്കുന്നു എന്നത് ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിൽതിരിച്ചടിയാകുമെന്നത് മറ്റൊരുവശം. ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്ര സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമായി ആ മന്ത്രിമാർക്കെതിരേ വോട്ട് ചെയ്യാൻജനങ്ങൾ കാത്തിരിക്കുകയാണ്. വോട്ടുകച്ചവടം നടത്തിയ പാരമ്പര്യവും രീതിയും കോൺഗ്രസിനാണുള്ളത്.ഇന്ന് മത്സരിക്കുന്ന പല കോൺഗ്രസ് നേതാക്കളും നാളെ എവിടെയായിരിക്കുമെന്ന് പറയാൻ സാധിക്കില്ല.


പാനൂർ സ്‌ഫോടനം തിരിച്ചടിയാകില്ലേ?

പാനൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് ഒരു ബന്ധമില്ല. ജയിക്കാൻ പോകുന്ന പാർട്ടി എന്തിനാണ് ബോംബ് നിർമിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് അത്തരമൊരു ആരോപണം പ്രയോഗിച്ച് രക്ഷപ്പെടാൻ കഴിയുമോ എന്നാണ് യു.ഡി.എഫ്. നോക്കുന്നത്. ബോംബുണ്ടാക്കുന്നത് ആരാണെന്നൊക്കെ ജനങ്ങൾക്ക് അറിയാം. എപ്പോഴാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ലീഗിന്റെയുമൊക്കെ കേന്ദ്രങ്ങളിൽ ബോബ് പൊട്ടുക എന്ന് പറയാൻ പറ്റില്ല. എനിക്കെതിരേ ഇതേ പാനൂരിൽ ബോംബെറിഞ്ഞിരുന്നു. എന്റെ കാറിന് നേരെയും ബോംബേറുണ്ടായിരുന്നു. അക്രമത്തെ അക്രമമായി കാണാതെ രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ല.കുറ്റവാളികൾക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുകയാണ് പോലീസ്. എവിഷയ ദാരിദ്ര്യം നേരിടുന്ന യു.ഡി.എഫിനും ബി.ജെ.പിക്കും വീണു കിട്ടിയ ആയുധമാണ് പാനൂരിലെ സ്ഫോടനം.


കരുവന്നൂർ കേസ് സി.പി.എമ്മിനെ

പ്രതിരോധത്തിലാക്കിയില്ലേ ?

ഇഡിയെ ഇപ്പോൾ ഉപയോഗിക്കുന്നത് ശരിയായ നിലപാടിലാണോ?. കേന്ദ്ര ഗവൺമെന്റ് അവരുടെ അധികാരസംരക്ഷണത്തിനു വേണ്ടി ബി.ജെ.പി ഇതരപാർട്ടികളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനും ഏകാധിപത്യം സ്ഥാപിച്ചെടുക്കാനും ഇഡിയെ ഉപയോഗപ്പെടുത്തകയാണ്.


തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമോ?

വിലയിരുത്തൽ എന്ന അർത്ഥത്തിലൊന്നുമല്ലെങ്കിലും സ്വാഭാവികമായും സർക്കാരിന്റെ പ്രവർത്തനങ്ങൾ വോട്ടിൽ പ്രതിഫലിക്കുമല്ലോ. ജനോപകാര പദ്ധതികളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കേന്ദ്രം പക്ഷേ സംസ്ഥാനത്തെ ഞെരുക്കാനാണ് ശ്രമിക്കുന്നത്. കടമെടുക്കാൻ പോലും സമ്മതിക്കുന്നില്ല. കടമെടുത്ത് നാടു നന്നാക്കുകയും നാട് നന്നാകുമ്പോൾ ആ കടം തിരിച്ചടയ്ക്കുകയുമാണ് ലക്ഷ്യം. കഴിഞ്ഞ എട്ടുവർഷം കൊണ്ട് നമ്മുടെ നാട് അത്രയേറെ വികസിച്ചിട്ടുണ്ട്. നാടിന്റെ വികസന നേട്ടങ്ങൾ സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് മനസ്സിലാക്കുന്ന ആരും സർക്കാരിനെതിരേ ചിന്തിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EP JAYARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.