തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്ന് ഇ പി ജയരാജൻ ചോദിച്ചു. രാഹുലിന് പക്വത ഇല്ലെങ്കിൽ കോൺഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കൾ ഉപദേശിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
'സ്വർണ കരണ്ടിയിൽ പാലുകുടിച്ച് വളർന്ന ആളോ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കിയ പാൽപ്പൊടി പാൽ കുടിച്ച് വളർന്നയാളോ അല്ല പിണറായി. ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി വളർന്നുവന്നതാണ്. രാഹുൽ ഗാന്ധിയെ പോലെയല്ല പിണറായി വിജയൻ. ആർഎസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായി. എസി ബസിൽ യാത്ര നടത്തിയാൽ ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാവില്ല. ബിജെപിയെയും ആർഎസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടിൽ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകൾ. നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാത്തത്. രാഹുൽ ആദ്യം ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണ്. ഒരു ദേശീയ നേതാവ് ഇതാണെങ്കിൽ എങ്ങനെ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് കേരള ജനത ചോദിച്ചുകൊണ്ടിരിക്കുന്നത്', ഇ പി ജയരാജൻ പറഞ്ഞു.
കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ കാസർകോട്, കണ്ണൂർ മണ്ഡലം സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി വിവാദ പരാമർശം നടത്തിയത്. നിരവധി അഴിമതി ആരോപണമുണ്ടായിട്ടും കേരള മുഖ്യമന്ത്രിയെ ഇ.ഡിയും സി.ബി.ഐയും എന്തു കൊണ്ടാണ് ചോദ്യം ചെയ്യാത്തതെന്നും ജയിലിൽ അടയ്ക്കാത്തതെന്നുമാണ് രാഹുൽ ഗാന്ധി ചോദിച്ചത്.
'24 മണിക്കൂറും താൻ ബി.ജെ.പിയെ ആക്രമിക്കുമ്പോൾ, കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെയാണ് ആക്രമിക്കുന്നത്. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാർ ജയിലിൽ കിടക്കുകയാണ്. കേരള മുഖ്യമന്ത്രി അതിൽ നിന്ന് ഒഴിവാകുന്നു. മുഴുവൻ സമയവും തന്നെ ആക്രമിക്കുന്ന കേരള മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യകരമാണ്. ബി.ജെ.പിക്കെതിരെ ആശയ പോരാട്ടം നടത്തുന്നുവെന്ന് പിണറായി വിജയൻ പറയുന്നു.എന്നാൽ, അദ്ദേഹത്തിനെതിരെ ബി.ജെ.പി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബി.ജെ.പിയെ ആക്രമിച്ചാൽ അവരുടെ പുറകെയായിരിക്കും അന്വേഷണ ഏജൻസികൾ. ബി.ജെ.പിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താമെന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. അതിനു താൻ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്', രാഹുൽ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |