തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് വാർഷിക പദ്ധതികൾ പൂർത്തിയാവാതെ ഇഴയുന്നു. ഫെബ്രുവരി 16വരെ 57.63% മാത്രമാണ് പൂർത്തിയായത്. മുൻവർഷങ്ങളേക്കാൾ ഏറ്റവും കുറവാണിത്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് 63.93%, 2020-21ൽ 68.5%, 2019-20ൽ 65.6% ആണ് പൂർത്തിയായിരുന്നത്. ഇങ്ങനെ പോയാൽ പദ്ധതി നിർവ്വഹണം 80% പോലും എത്തില്ലെന്നാണ് അറിയുന്നത്. തദ്ദേശസ്ഥാപനങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുക. 2020-21ലാണ് വാർഷിക പദ്ധതി ഏറ്റവും കൂടുതൽ പൂർത്തിയാക്കിയത് -97.97%.
ഇനി ഒരുമാസമാണുള്ളത്. അടുത്തമാസം പകുതിയോടെ പദ്ധതികൾ പൂർത്തിയാക്കി മാർച്ച് 31നകം ബില്ലുകൾ സമർപ്പിക്കണം. ബില്ലുകൾ നൽകിയാലും പണം കിട്ടാനുള്ള സാധ്യതയിലും ആശങ്കയുണ്ട്. വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകാത്തതും പണലഭ്യതയുടെ സാധ്യത കുറഞ്ഞതും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, അടുത്തവർഷത്തെ പദ്ധതിക്കുള്ള റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അതിദാരിദ്ര നിർമാർജനം, മാലിന്യ സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസനം, സംരംഭങ്ങളും തൊഴിൽ സൃഷ്ടിയും തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകി വേണം പദ്ധതി തയാറാക്കേണ്ടത്. ഇക്കൊല്ലത്തെ അടങ്കൽ തന്നെയാണ് അടുത്തവർഷത്തേക്കും.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25നകം വാർഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കണം. സമിതി മാർച്ച് മൂന്നിനകം അംഗീകാരം നൽകും. ഗ്രാമപഞ്ചായത്തുകൾ കേന്ദ്രസർക്കാരിന്റെ ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗത്തിനുള്ള പ്രോജക്ടുകൾ മാർച്ച് 8നകം അപ് ലോഡ് ചെയ്യണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്ക് മാർച്ച് മൂന്ന് വരെയാണ് വാർഷികപദ്ധതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനുള്ള സമയം. മാർച്ച് ഏഴിനകം സമിതി അംഗീകാരം നൽകും. ഇ ഗ്രാം സ്വരാജ് പോർട്ടലിൽ മാർച്ച് 10നകം പദ്ധകതികൾ അപ്‌ലോഡ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |