തിരുവനന്തപുരം: വി.സി സ്ഥാനത്തു നിന്ന് റിജി ജോണിനെ പുറത്താക്കിയ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള സുപ്രീംകോടതിയിലെ കേസിൽ കക്ഷിചേരാനും മുതിർന്ന അഭിഭാഷകനെ നിയോഗിക്കാനുമുള്ള ഫിഷറീസ് സർവകലാശാലയുടെ നീക്കം ഗവർണർ തടഞ്ഞു. സർവകലാശാലാ ഗവേണിംഗ് കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്തതിനെത്തുടർന്ന് ഗവർണർ വിശദീകരണം തേടിയെങ്കിലും വാഴ്സിറ്റി മറുപടി നൽകിയില്ല. തുടർന്ന് നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ഗവർണർ നിർദ്ദേശിച്ചു. ഇതോടെ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് വാഴ്സിറ്റി അധികൃതർ രാജ്ഭവനെ അറിയിച്ചു. എന്നാൽ രേഖാമൂലം റിപ്പോർട്ട് നൽകാനായിരുന്നു ഗവർണറുടെ നിർദ്ദേശം.
ഉത്തരവ് റദ്ദാക്കണമെന്ന് റിജി ജോൺ സുപ്രീംകോടതിയിൽ നൽകിയ കേസിൽ അഭിഭാഷകനെ നിയോഗിക്കുന്നത് തീരുമാനിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും താത്കാലിക വി.സിയുമായ ഡോ.എം.റോസലിൻഡ് ജോർജ് അടിയന്തര ഗവേണിംഗ് കൗൺസിൽ വിളിച്ചതായി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്നായിരുന്നു ഗവർണറുടെ ഇടപെടൽ.
സെർച്ച് കമ്മിറ്റി ഒരു പാനലിനു പകരം ഒറ്റപ്പേര് നൽകിയെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. വി.സി നിയമനത്തിൽ സർവകലാശാലയ്ക്ക് യാതൊരു പങ്കുമില്ലെന്നിരിക്കെയാണ്, പുറത്താക്കപ്പെട്ടയാൾ വ്യക്തിപരമായി നൽകിയ കേസിൽ ലക്ഷങ്ങൾ മുടക്കി അഭിഭാഷകനെ നിയോഗിക്കാൻ സർവകലാശാല നടപടി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |