തിരുവനന്തപുരം: വിലക്കുറവിന്റെ ആശ്വാസത്തിൽ ഉപഭോക്താക്കൾ പെട്രോളടിക്കാൻ എത്തുംമുമ്പേ 93 പൈസ അടിച്ചുമാറ്റിയത് എണ്ണവിതരണ കമ്പനികൾ. കേന്ദ്രസർക്കാർ ഇന്ധന എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ എണ്ണക്കമ്പനികൾ പെട്രോളിന് 79 പൈസ കൂട്ടുകയായിരുന്നു. ഇതോടെയാണ് നികുതിയുൾപ്പെടെ 93പൈസ കൂടിയത്. ഇക്കാര്യം കമ്പനികൾ മറച്ചുവയ്ക്കുകയും ചെയ്തു..പ്രതീക്ഷിച്ച വിലക്കുറവ് പെട്രോളിന് കിട്ടാതിരുന്നത് വിവാദമായതോടെയാണ് രഹസ്യം പുറത്തായത്. സംസ്ഥാന സർക്കാർ വിലകൂട്ടിയെന്ന പ്രചാരണവും ഇതിനിടയിലുണ്ടായി.
പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് നികുതി കുറച്ചത്. ആനുപാതികമായി പെട്രോളിന് 10.41രൂപയും ഡീസലിന് 7.36 രൂപയും കുറയണം. ഡീസലിന് ഈ വില നിലവിൽ വന്നെങ്കിലും പെട്രോളിന് 9.48രൂപ മാത്രമാണ് കുറഞ്ഞത്. രാവിലെ 6ന് വിലക്കുറവ് പ്രാബല്യത്തിൽ വരുംമുമ്പേ എണ്ണക്കമ്പനികൾ പെട്രോളിന് വില കൂട്ടുകയായിരുന്നു.
പെട്രോൾ അടിസ്ഥാന വില 57.38 രൂപ
എണ്ണക്കമ്പനികളുടെ ചാർജ് 3.78
കേന്ദ്ര തീരുവ 27.90
കേരള വാറ്റ് 26.79
8 രൂപ കുറച്ചപ്പോൾ കേന്ദ്രതീരുവ 19.90
കേരളത്തിന് കിട്ടുന്ന വാറ്റ് 26.78
കുറഞ്ഞത് 24.38
വ്യത്യാസം 2.41
എണ്ണക്കമ്പനി കൂട്ടിയ അടിസ്ഥാനവില 79പൈസ (നികുതിയുൾപ്പെടെ 93പൈസ)
ഡീസലിന് കൂട്ടിയത് 2പൈസ (5 പൈസയിൽ താഴെയെങ്കിൽ നടപ്പാക്കില്ല)
# സംസ്ഥാനത്ത് ഒരു മാസത്തെ ഇന്ധനനികുതിവരുമാനം 850 കോടി രൂപ
# ഒരുദിവസംവിറ്റഴിക്കുന്ന ഇന്ധനം 116 ലക്ഷം ലിറ്റർ
"പെട്രോൾവില വ്യത്യാസത്തിന്റെ കാരണം കേന്ദ്ര നികുതികുറച്ചതിനോടൊപ്പം പെട്രോളിന്റെ അടിസ്ഥാനവില 79 പൈസ വർദ്ധിപ്പിച്ചതാണ്. ഇത്തരത്തിൽ വിലവർദ്ധന അനുവദിക്കുകയാണെങ്കിൽ ഒരു മാസത്തിനകം നികുതികുറവിന്റെ ആനുകൂല്യം ഇല്ലാതാവുകയും പഴയവിലയിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നുറപ്പാണ് "
-കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി
''എക്‌സൈസ് നികുതി കുറച്ചതിനിടെ എണ്ണക്കമ്പനികൾ പെട്രോളിന് വില കൂട്ടിയെന്നാണ് മനസ്സിലാക്കുന്നത്. 93 പൈസയുടെ വ്യത്യാസത്തിന് കാരണം അതാണ്""
ശബരീനാഥ്,
വൈസ് പ്രസിഡന്റ്,
ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |