തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് പുകൾപെറ്റ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന് ഇനി
വനിതാ സാരഥി. ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സണായി ആറ്റുകാൽ കുളങ്ങര വീട്ടിൽ എ.ഗീതകുമാരിയെ (65) ഇന്നലെ ചേർന്ന ട്രസ്റ്റ് യോഗം തിരഞ്ഞെടുത്തു.
1979 ൽ രൂപീകരിച്ച ക്ഷേത്രം ട്രസ്റ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണ നേതൃത്വം വനിതയ്ക്കു ലഭിക്കുന്നത്. ''എല്ലാം ദേവിയുടെ അനുഗ്രഹം. ഇതൊരു മഹാഭാഗ്യമായി കരുതുന്നു.'' ഗീതകുമാരി പറഞ്ഞു. നിലവിൽ ട്രസ്റ്റിലെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ് ഗീതകുമാരി. 26ന് ചുമതലയേൽക്കും. 84 അംഗ കമ്മിറ്റി ഏകകണ്ഠമായാണ് ഗീതകുമാരിയെ തിരഞ്ഞെടുത്തത്. 'ദി ഹിന്ദു' തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം. തമ്പിയുടെ ഭാര്യയാണ് . ജലസേചന വകുപ്പിലെ ഐ.ഡി.ആർ.ബി ഡയറക്ടറായി 2012ലാണ് വിരമിച്ചത്.
ട്രെയിനിംഗ് കോളേജ് അദ്ധ്യാപകനായിരുന്ന അടൂർ ഏഴംകുളം സ്വദേശി ബാലകൃഷ്ണപിള്ളയുടേയും അദ്ധ്യാപികയായിരുന്ന ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ആനന്ദത്തിന്റേയും മകളാണ്. അമ്മയ്ക്കും അച്ഛനും തിരുവനന്തപുരത്ത് ജോലിയായിരുന്നപ്പോൾ മണക്കാടാണ് ആദ്യം താമസിച്ചിരുന്നത്. അന്ന് ഗീതയ്ക്ക് പ്രായം 8. എല്ലാ മാസവും പക്കനാളിൽ ആറ്റുകാൽ ക്ഷേത്രത്തിൽ അമ്മയുമായി എത്തുമായിരുന്നു. ദേവിക്കു മുന്നിൽ സ്ത്രീ, പുരുഷ ഭേദമില്ലെന്നും, ട്രസ്റ്റ് ഭരണത്തിലും എല്ലാവരും ഒരുമിച്ചാണ് പ്രവർത്തനമെന്നും ഗീത പറഞ്ഞു. ഇലക്ട്രിക്കൽ എൻജിനീയർ ദേവി തമ്പി, മെക്കാനിക്കൽ എൻജിനീയർ അരവിന്ദ് എന്നിവർ മക്കൾ. നിധിൻ എം. മരുമകൻ. 2020ൽ ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവക്കമ്മിറ്റി ജനറൽ കൺവീനറായത് വനിതയാണ്. കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്ന ശോഭയാണ് ആ പദവി വഹിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |