കണ്ണൂർ: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം എന്ന ആശയമുയർത്തുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോം സംവിധാനം നടപ്പാക്കാൻ താൽപ്പര്യമുള്ള സ്‌കൂളുകൾക്ക് മുന്നോട്ടുവരാമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇക്കാര്യത്തിൽ പൊതുതീരുമാനമെടുത്തിട്ടില്ല. അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചർച്ച ചെയ്‌ത് ഏകകണ്ഠമായി എടുക്കേണ്ട തീരുമാനമാണിത്. കണ്ണൂർ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജെൻഡർ ന്യൂട്രൽ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കുന്നുവെന്ന വാദം ശരിയല്ല. പുരോഗമനപരമായ ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിന്. വാക്‌സിൻ സ്വീകരിക്കാത്ത അദ്ധ്യാപകർക്കെതിരെ വൈരാഗ്യബുദ്ധിയോടെ നടപടിയെടുക്കില്ല. നിലപാട് കർശനമാക്കിയതോടെ വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ എണ്ണം കുറഞ്ഞു. ആരോഗ്യ കാരണങ്ങൾ പറയുന്നവരെ പരിഗണിക്കേണ്ടിവരും. മതപരമായ കാരണങ്ങൾ പറയുന്നവർക്ക് എല്ലാ ആഴ്‌ചയും പരിശോധന നിർബന്ധമാക്കി. അല്ലാത്തവരോട് കാഷ്വൽ ലീവെടുക്കാൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഹോസ്റ്റൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും:വി. ശിവൻകുട്ടി
തിരുവനന്തപുരം: ഗവൺമെന്റ് ആയുർവേദ കോളേജിലെ വിദ്യാർത്ഥിനികൾക്കായുള്ള പൂജപ്പുരയിലെ ഹോസ്റ്റൽ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അഞ്ച് ഘട്ടങ്ങളിലായി 3.8 കോടി രൂപ ചെലവിലാണ് ഹോസ്റ്റൽ നിർമ്മിക്കുന്നത്. എന്നാൽ നിർമ്മാണം പൂർത്തീകരിക്കാൻ 1.60 കോടി ആവശ്യമായതിനാൽ നിർമ്മാണപ്രവൃത്തികൾ അനിശ്ചിതത്വത്തിലായിരുന്നു. കുട്ടികൾക്കുള്ള 33 മുറികൾ, സിക്ക് റൂം, മേട്രന്റെ മുറി, അടുക്കള, ഡൈനിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ ഹോസ്റ്റലിൽ അടുത്ത അദ്ധ്യയന വർഷം മുതൽ പ്രവേശനം ലഭ്യമാകുന്ന തരത്തിൽ നിർമ്മാണം പൂർത്തീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |