ചേർപ്പ്: കൂട്ടുകാരിയുമൊത്ത് ജീവിക്കാൻ, വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം സ്വർണാഭരണങ്ങളുമായി വരനെ ഉപേക്ഷിച്ച് 23കാരി മുങ്ങി. യുവതിയെ കാണാതായതോടെ ഹൃദയാഘാതം വന്ന നവവരൻ ആശുപത്രിയിലായി. കൂട്ടികാരിക്കൊപ്പം യുവതിയെ മധുരയിൽ നിന്ന് പൊലീസ് പിടികൂടിയപ്പോൾ പറഞ്ഞ മറുപടി ഏവരെയും ഞെട്ടിച്ചു- ' സ്വതന്ത്രമായി ജീവിക്കാനാണ് നാട്ടുവിട്ടത്. അതിനായി സ്വർണത്തിനും പണത്തിനുംവേണ്ടിയാണ് വിവാഹത്തിന് സമ്മതിച്ചത്'. പൊലീസ് വിട്ടില്ല, വരൻ അണിയിച്ച താലിമാലയടക്കം സ്വർണാഭരണങ്ങൾ വരന്റെ ബന്ധുക്കൾക്ക് തിരികെ കൊടുപ്പിച്ചു. വിവാഹച്ചെലവായ രണ്ടുലക്ഷത്തോളം രൂപയ്ക്കായി കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് വരന്റെ വീട്ടുകാർ.
വിവാഹിതയായി 16- ാംദിവസം ഭർത്താവിനെ ഉപേക്ഷിച്ചവളാണ് കൂട്ടുകാരി. സ്വതന്ത്രമായി ജീവിക്കാൻ ആഭരണങ്ങൾക്കായാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് കൂട്ടുകാരിയും സമ്മതിച്ചതായി ചേർപ്പ് സി.ഐ ടി.വി ഷിബു പറഞ്ഞു. ഇരുവരും തൃശൂരിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ താത്കാലിക ജീവനക്കാരികളായിരുന്നു.
കഴിഞ്ഞ 25നാണ് പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അടുത്തദിവസം രാവിലെ ഭർത്താവുമൊത്ത് ബാങ്ക് ഇടപാടിനെത്തിയ യുവതി തന്ത്രത്തിൽ പഴുവിലിന് സമീപ പ്രദേശത്ത് താമസിക്കുന്ന 23 കാരിയായ കൂട്ടുകാരിയുടെ സ്കൂട്ടറിൽ കയറി മുങ്ങുകയായിരുന്നു. അതിനിടെ ഭർത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തി ഒരു ടാക്സിയിൽ കയറി വസ്ത്രവ്യാപാര സ്ഥാപനത്തിലെത്തി. ടാക്സി ഡ്രൈവറെക്കൊണ്ട് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് ടാക്സി ഡ്രൈവറെ വെട്ടിച്ചാണ് കടന്നത്. പിന്നീട് യുവതികൾ കോട്ടയം, ചെന്നൈ എന്നിവിടങ്ങളിൽ കറങ്ങി മധുരയിലെത്തി. ലോഡ്ജിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചു. അപ്പോഴാണ് വീട്ടുകാരുടെ പരാതിയിൽ ഇരുവരേയും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |