കോഴിക്കോട്: ചുവന്ന തൊപ്പി വച്ച് ചുറ്റും കൂടി നിന്ന അമ്മമാർക്കും അച്ഛൻമാർക്കും ഒപ്പം സന്തോഷത്തോടെ ഗവർണർ ക്രിസ്മസ് കേക്ക് മുറിച്ചു. കോട്ടൂളി ഹോം ഒഫ് ലവ് വയോജന ഹോമിലായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വയോജനങ്ങളും ചേർന്നുള്ള ക്രിസ്മസ് ആഘോഷം.
ഹോം ഡയറക്ടർ സിസ്റ്റർ ആൻസിലിൻ ഗവർണറെ ബൊക്കെ നൽകി സ്വീകരിച്ചു. സിസ്റ്റർ ജയ, ടിന, അനീറ്റ എന്നിവർ സ്വാഗതഗാനം ആലപിച്ചു. സ്റ്റേജിലെത്തിയ ഗവർണറെ വരവേറ്റത് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയുടെ മനോഹര ഗാനമാണ്. ഗവർണർ കുട്ടിയെ ചേർത്തു നിറുത്തി കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. എല്ലാവരും വട്ടം കൂടി നിന്ന് ക്രിസ്മസ് കേക്ക് മുറിച്ച് കരോൾ ഗാനം പാടി. ശേഷം ഗാനം ആലപിക്കാനെത്തിയ അമ്മൂമ്മയ്ക്കൊപ്പം ഗവർണർ നൃത്തം വച്ചു. പിന്നീട് ഓരോ വൃദ്ധരുടെയും അരികിലെത്തിയ അദ്ദേഹം ക്രിസ്മസ് സമ്മാനമായി വാട്ടർ ബോട്ടിൽ നൽകി.
'ഇവിടെ ഞാൻ നന്മയുടെ നക്ഷത്രത്തെ കണ്ടു. സിസ്റ്റർമാർ കരുതലും സ്നേഹവുമുള്ളവരാണ്'' സന്ദർശക പുസ്തകത്തിൽ ഗവർണർ കുറിച്ചു. നിസ്വാർത്ഥമായ സേവനം ചെയ്യുന്നവരിലാണ് ദെെവത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കെുമൊപ്പം ചേർന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. പോകുന്നതിന് മുമ്പ്, ക്രിസ്മസ് ദിനത്തിൽ ഹോമിലെ 96 അന്തേവാസികൾക്കുള്ള ഭക്ഷണം താൻ നൽകുമെന്ന് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |