ബാലഗോപാലിനെ പരിഹസിച്ച് ഗവർണർ
കൊച്ചി: മദ്യവും ലോട്ടറിയും വിറ്റ് വരുമാനമുണ്ടാക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിദ്യാഭ്യാസത്തെക്കുറിച്ച് തനിക്ക് ക്ലാസ് എടുക്കേണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം.
മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് സർക്കാർ കരുതുന്നു. ഇത്തരത്തിൽ കേരളം വരുമാനം കണ്ടെത്തുന്നതിൽ ലജ്ജിക്കുന്നു. മുൻ അഡി. അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ: അറിയാക്കഥകൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ.
എന്റെ നടപടികളെ തിരുത്തുമെന്നാണ് നിയമമന്ത്രി പി. രാജീവ് പറയുന്നത്. ഗവർണറെ തിരുത്താൻ മന്ത്രിക്ക് എന്ത് അധികാരം? മന്ത്രിമാരുടെ കാര്യം നോക്കാനാണ് ഞാൻ ഇവിടെ വന്നത്.
ഉത്തർപ്രദേശിൽ നിന്നെത്തിയ ഗവർണർ ഇവിടത്തെ സർവകലാശാലകളുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്ന ധനമന്ത്രിയുടെ നിലപാട് മുഖവിലയ്ക്കെടുക്കുന്നില്ല. ഇതേ അഭിപ്രായം സുപ്രീംകോടതിയിലെ ന്യായാധിപന്മാരെ നോക്കി പറയരുത്. വൈസ് ചാൻസലർ നിയമനം ഗവർണറുടെ അധികാരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന് ഇക്കാര്യത്തിൽ അധികാരമില്ല. ഉത്തരവിന്റെ പകർപ്പ് ഗവർണർ വായിക്കുകയും ചെയ്‌തു.
പരിധി വിട്ടാൽ ക്രിമിനൽ നടപടി
* സർക്കാർ പരിധി മറികടന്നാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരും. എന്റെ നടപടികളെ തടയാനും തിരുത്താനും അധികാരം കോടതിക്കാണ്
*കമ്മ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന ഒരു മന്ത്രി, പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്ന മറ്റൊരാൾ... ഇതൊക്കെയാണ് ഇവിടെ
* ലഹരി ഉപയോഗത്തിൽ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണ്. ഇക്കാര്യം മറക്കുകയാണ് സർക്കാർ
* കേരളത്തിൽ നിന്ന് മിടുക്കരായ വിദ്യാർത്ഥികൾ പുറത്തേക്കു പോവുന്നു. കേരളത്തിൽ നിക്ഷേപത്തിന് ആർക്കും താത്പര്യമില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |