
തിരുവനന്തപുരം: മുൻ ധനകാര്യമന്ത്രി കെ എം മാണിയുടെ ഓർമ നിലനിറുത്തുന്നതിനായുള്ള കെ എം മാണി ഫൗണ്ടേഷന് ഭൂമി അനുവദിച്ച് സംസ്ഥാന സർക്കാർ. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം ഉണ്ടായത്. നഗരത്തിലെ പ്രധാനകേന്ദ്രമായ കവടിയാറിൽ 25 സെന്റ് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനാണ് അനുമതി നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെത്തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണിഗ്രൂപ്പ് ഇടതുമുന്നണിവിട്ടേക്കും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച് അനൗദ്യോഗികമായി ചർച്ചകൾ നടന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ തങ്ങൾ ഇടുതുപക്ഷത്ത് ഉറച്ചുനിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി വ്യക്തമായിരുന്നു.
കെ എം മാണി ഫൗണ്ടേഷന് ഭൂമി അനുവദിച്ചതിനൊപ്പം കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനും ഭൂമി അനുവദിച്ചിട്ടുണ്ട്. തലശേരി വാടിക്കകത്ത് 1.139 ഏക്കർ ഭൂമിയാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി പാട്ടത്തിന് നൽകുന്നത്. 30 വർഷത്തേക്ക് പാട്ടത്തിന് നൽകുക.
മറ്റുതീരുമാനങ്ങൾ
കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം
മുഖ്യമന്ത്റിയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ പുതുക്കിയ മാർഗരേഖയ്ക്ക് മന്ത്റിസഭായോഗം അംഗീകാരം നൽകി. അപേക്ഷകരുടെ കുടുബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകർ കേളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തിയതിൽ 18 വയസ് പൂർത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം.
കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങൾ/രാജ്യത്തെ അംഗീകൃത സർവ്വകലാശാലകൾ/ ഡീംഡ് സർവ്വകലാശാലകൾ, നിലവിൽ പ്രവർത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സർവ്വീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയിൽവെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്റൂട്ട്‌മെന്റ് ഏജൻസികൾ എന്നിവ നടത്തുന്ന മത്സര പരീക്ഷകൾക്ക് അപേക്ഷ സമർപ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ. അർഹരായ ആദ്യത്തെ അഞ്ചുലക്ഷം പേർക്ക് സ്‌കോളർഷിപ്പ് നൽകും.
യുവാക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചും പഠനോത്സാഹം നിലനിർത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാദ്ധ്യതകൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബൽപോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളർഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക.
തസ്തിക
202021 വർഷത്തിൽ സർക്കാർ ആർട്സ് & സയൻസ് കോളേജുകളിൽ പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കും. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുക.
വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90ശതമാനം അംഗവൈകല്യം സംഭവിച്ച, കണ്ണൂർ, എളയാവൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ എച്ച്.എസ്.ടി (മലയാളം) അദ്ധ്യാപകൻ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. ഇതിനായി സ്‌കൂളിൽ ഒരു എച്ച്.എസ്.ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നൽകി.
ഭരണാനുമതി
മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാന്റ് അക്വിസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 2087.97 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നൽകിയത്.
തുക അനുവദിക്കും
2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കും. 18,40,000 രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി.
നിയമനം
കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻ.ജെ.ഡി. ഒഴിവുകളിൽ, കായികരംഗത്ത് നിന്നും വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന ആറുപേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫീസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കുന്നതിന് അനുമതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |