
കണ്ണൂർ: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' എന്ന പരാമർശത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്' എന്നായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പാലിക്കേണ്ട മര്യാദകളും രീതികളുമുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടൽ അതിനനുസൃതമാണോ എന്ന് സ്വയം ചിന്തിക്കട്ടെ എന്നും രേവന്തിനു മറുപടിയായി പിണറായി പറഞ്ഞു.
രേവന്ത് റെഡ്ഡി പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ തനിക്കും പരസ്യമായി മറുപടി കൊടുക്കേണ്ടി വരും. എന്നാൽ, ഇപ്പോൾ വിശദമായ മറുപടി പറയുന്നില്ലെന്നും വ്യക്തമാക്കി. നേമം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലാണ് രേവന്ത് റെഡ്ഡി സിനിമാ ഡയലോഗ് അനുകരിച്ച് 'നീ പോ മോനേ വിജയാ' എന്ന് പിണറായിയെ വിമർശിച്ചത്. പിണറായി വിജയന്റെ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞെന്നും കേരളത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും പറഞ്ഞിരുന്നു.
പിണറായി വിജയനെ തെലങ്കാനയുടെ വികസനം ചർച്ച ചെയ്യാൻ ക്ഷണിച്ചുകൊണ്ട് രേവന്ത് റെഡ്ഡി പുറത്തിറക്കിയ ഔദ്യോഗിക കത്തിലും 'നീ പോ മോനേ വിജയാ' എന്ന പ്രയോഗം ആവർത്തിച്ചിരുന്നു. കോൺഗ്രസ് ഭരണത്തിൽ തെലങ്കാനയിൽ നടന്ന വികസനവും കേരളത്തിലെ വികസനവും നേരിട്ട് താരതമ്യം ചെയ്യാൻ തയ്യാറാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
'ശമ്പളം മുടങ്ങുന്ന തെലങ്കാനയിൽ
നിന്ന് ഒന്നും പഠിക്കാനില്ല"
ഇതിന് നാലു പേജുള്ള കത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. ശമ്പളവും പെൻഷനും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നാണ് 'ഡിയർ ശ്രീ രേവന്ത് റെഡ്ഡി' എന്ന് സംബോധന ചെയ്യുന്ന പിണറായിയുടെ കത്തിലുള്ളത്. ജനക്ഷേമ മാതൃകകൾ പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും എന്ന മലയാള വരികളിലും അതിന്റെ ഇംഗ്ളീഷ് തർജ്ജമയിലുമാണ് കത്ത് അവസാനിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |