തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തെതുടർന്ന് സസ്പെൻഷനിലായ വെറ്ററിനറി സർവകലാശാലാ വൈസ്ചാൻസലർ ഡോ.എം.ആർ ശശീന്ദ്രനാഥിന്റെ നിയമനത്തിൽ ക്രമക്കേടുള്ളതിനാൽ അസാധുവാണെന്നും റദ്ദാക്കാമെന്നും ഗവർണർക്ക് നിയമോപദേശം ലഭിച്ചു. നിയമനം അസാധുവായതിനാൽ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് അദ്ദേഹത്തിന് ഗവർണർ ഉടൻ നോട്ടീസ് നൽകിയേക്കും.
ഡോ.എം.ആർ ശശീന്ദ്രനാഥിന്റെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി ഇല്ലാതിരുന്നതാണ് കുരുക്കായത്. 2019 ജൂലായിൽ ഗവർണറായിരുന്ന പി.സദാശിവമാണ് ശശീന്ദ്രനാഥിനെ നിയമിച്ചത്. യു.ജി.സി ചട്ടപ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിനു പകരം ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. ചാൻസലറുടെ പ്രതിനിധിയായി കമ്മിറ്റിയിലുണ്ടായിരുന്നത് കാർഷിക വാഴ്സിറ്റി വി.സിയാണ്. സർവകലാശാലയുമായി ബന്ധമുള്ള ആരും കമ്മിറ്റിയിലുണ്ടാവരുതെന്നാണ് യു.ജി.സി ചട്ടം.
യു.ജി.സി പ്രതിനിധിക്ക് പകരം ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) പ്രതിനിധിയുണ്ടായിരുന്ന സെർച്ച് കമ്മിറ്റി തിരഞ്ഞെടുത്ത ഫിഷറീസ് വൈസ് ചാൻസലർ റിജി ജോണിനെ ഹൈക്കോടതി പുറത്താക്കിയിരുന്നു. സാങ്കേതിക വാഴ്സിറ്റി വി.സിയായിരുന്ന ഡോ.എം.എസ് രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതും സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധിയില്ലാത്തതും ചീഫ് സെക്രട്ടറി കമ്മിറ്റിയിലുൾപ്പെട്ടതും ചൂണ്ടിക്കാട്ടിയായിരുന്നു. വെറ്ററിനറി സർവകലാശാലയിൽ അക്കാഡമിക് ആൻഡ് റിസർച്ച് വിഭാഗം ഡയറക്ടർ ആയിരുന്നപ്പോഴാണ് ശശീന്ദ്രനാഥിനെ വി.സിയാക്കിയത്. തൃശൂർ അരിമ്പൂർ സ്വദേശിയാണ്.
ഗവർണർ സസ്പെൻഡ് ചെയ്തതിനെതിരെ ഡോ.എം.ആർ ശശീന്ദ്രനാഥിന്റെ ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോൾ ഗവർണർ അയോഗ്യതാ വിവരം അറിയിക്കും. ഹർജിയിൽ സിദ്ധാർത്ഥിന്റെ മാതാപിതാക്കളും കക്ഷിചേരും.
ഗവർണറുടെ അപ്പീൽ തള്ളി,
കാലിക്കറ്റ് വി.സിക്ക് തുടരാം
കൊച്ചി: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.കെ. ജയരാജിനെ പുറത്താക്കിയ ചാൻസലറുടെ നടപടി സ്റ്റേചെയ്ത സിംഗിൾബെഞ്ച് ഉത്തരവിൽ ഇടപെടാൻ ഹൈക്കോടതി ഡിവിഷൻബെഞ്ച് വിസമ്മതിച്ചു. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കാൻ ചാൻസലർ കൂടിയായ ഗവർണറാണ് അപ്പീൽ നൽകിയത്.
ഇതോടെ ഡോ. ജയരാജിന് തത്സ്ഥാനത്ത് തുടരാനാകും. ഹർജി സിംഗിൾബെഞ്ച് തന്നെ പരിഗണിക്കട്ടേയെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
നിയമനത്തിൽ യു.ജി.സി ചട്ടലംഘനം ആരോപിച്ചാണ് വി.സിയെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പുറത്താക്കിയത്.ജയരാജ് നൽകിയ ഹർജിയിൽ ഗവർണറുടെ നടപടി സ്റ്റേചെയ്ത് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ബെഞ്ചിലാണ് ഈ ഹർജി പരിഗണിക്കുന്നത്.
തിര. കമ്മിഷന്റെ
അനുമതി തേടി
ഗവർണർ
തിരുവനന്തപുരം: സർക്കാർ ശുപാർശ അംഗീകരിച്ച് വിവരാവകാശ കമ്മിഷനിൽ മൂന്ന് അംഗങ്ങളെ നിയമിക്കാനും മനുഷ്യാവകാശ കമ്മിഷൻ അംഗത്തിന് ആക്ടിംഗ് ചെയർമാന്റെ ചുമതല നൽകാനും 7 തടവുകാർക്ക് ശിക്ഷ ഇയിളവ് നൽകാനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം തേടി ഗവർണർ.
വിവരാവകാശ കമ്മിഷണർമാരായി ഡോ.സോണിച്ചൻ പി.ജോസഫ്, എം.ശ്രീകുമാർ, ടി.കെ.രാമകൃഷ്ണൻ എന്നിവരെ നിയമിക്കാൻ പെരുമാറ്റചട്ടം വരും മുൻപേ സർക്കാർ ശുപാർശ ചെയ്തതാണ്. നിയമനത്തിന് വിജിലൻസ് ക്ലിയറൻസും ഹാജരാക്കി. മനുഷ്യാവകാശ കമ്മിഷൻ ജുഡിഷ്യൽ അംഗമായ കെ. ബൈജൂനാഥിന് ആക്ടിംഗ് ചെയർപേഴ്സണിന്റെ ചുമതലയാണ് നൽകേണ്ടത്. വിവിധ ജയിലുകളിലെ 7തടവുകാരെ മന്ത്രിസഭാ ശുപാർശ പ്രകാരമാണ് വിട്ടയയ്ക്കാനുള്ളത്. ഈ തീരുമാനങ്ങൾ പെരുമാറ്റചട്ടത്തിന്റെ ലംഘനമാവുമോയെന്നാണ് ഗവർണർ കമ്മിഷനോട് ആരാഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |