തിരുവനന്തപുരം: കേരള സർവകലാശാലയുടെ പുതിയ വൈസ്ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടി ഗവർണർ ഉത്തരവിറക്കി. ആഗസ്റ്റ് അഞ്ചിന് രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി നവംബർ നാലിനാണ് അവസാനിക്കുക. നവംബർ അഞ്ചു മുതൽ മൂന്നു മാസത്തേക്കാണ് നീട്ടിയത്.
സർവകലാശാലാ നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മിറ്റിക്ക് കാലാവധി. വേണമെങ്കിൽ ഒരു മാസം കൂടി നീട്ടാം. എന്നാൽ, ഗവർണർ തന്റെ വിവേചനാധികാരം ഉപയോഗിച്ച് മൂന്നു മാസത്തേക്ക് നീട്ടുകയായിരുന്നു.
കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെയും, കർണാടക കേന്ദ്ര സർവകലാശാലാ വി.സി പ്രൊഫ.ബട്ടു സത്യനാരായണയെ യു.ജി.സിയുടെയും പ്രതിനിധിയാക്കിയാണ് വിജ്ഞാപനമിറക്കിയത്. കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല. 11ന് ചേർന്ന സെനറ്റ് യോഗം ക്വോറം തികയാതെ പിരിഞ്ഞു. നവംബർ നാലിന് സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്റി ആർ.ബിന്ദു അറിയിച്ചിട്ടുണ്ട്. അതിനിടെയാണ്, കഴിഞ്ഞ
സെനറ്റിൽ പങ്കെടുക്കാത്ത ഗവർണറുടെ പ്രതിനിധികളായ 15 അംഗങ്ങളെ സെനറ്റിൽ നിന്ന് പുറത്താക്കിയത്.
15 സെനറ്റംഗങ്ങളെ പുറത്താക്കൽ:
വി.സി റിപ്പോർട്ട് നൽകിയില്ല
തിരുവനന്തപുരം: ഗവർണറുടെ നിർദ്ദേശ പ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് തന്റെ നോമിനികളായ 15 പേരെ സെനറ്റിൽ നിന്ന് പുറത്താക്കിയ ഉത്തരവ് നടപ്പാക്കി കേരള സർവകലാശാല വി.സി റിപ്പോർട്ട് നൽകിയില്ലെന്ന് രാജ്ഭവൻ. റിപ്പോർട്ട് ഉടൻ നൽകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു.
ഗവർണറുടെ ഉത്തരവിനെതിരേ പുറത്താക്കപ്പെട്ടവർ കോടതിയെ സമീപിക്കാനിരിക്കുന്നതിനാലാണ് വി.സിയുടെ റിപ്പോർട്ട് വൈകുന്നതെന്നാണ് വിവരം. സെനറ്റംഗങ്ങളെന്ന രീതിയിലുള്ള ചുമതലകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ഇവരുടെ സെനറ്റംഗത്വം ഉടനടി പിൻവലിക്കുന്നതായാണ് ഉത്തരവിലുള്ളത്. അതേസമയം, ഗവർണർ പുറത്താക്കിയ സെനറ്റംഗങ്ങളിൽ ജി.മുരളീധരൻ പിള്ള (അഭിഭാഷകൻ, കൊല്ലം), ബി.ബാലചന്ദ്രൻ (സ്പോർട്സ്) എന്നിവരുടെ സിൻഡിക്കേറ്റംഗത്വവും നഷ്ടമായി. എന്നാൽ കാര്യവട്ടം കാമ്പസിൽ ഇന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ സിൻഡിക്കേറ്റംഗങ്ങളെന്ന
നിലയിൽ ഇരുവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയ സർവകലാശാലാ വകുപ്പ് മേധാവികളായ ഡോ.കെ.എസ്. ചന്ദ്രശേഖർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ), ഡോ.കെ.ബിന്ദു (സംഗീതം), ഡോ.സി.എ ഷൈല (സംസ്കൃതം), ഡോ. ജി.ബിനു (ഫിലോസഫി) എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങളായതിനാൽ ഗവർണർക്ക് പുറത്താക്കാൻ അധികാരമില്ലെന്ന വാദം രാജ്ഭവൻ തള്ളി. പി.സദാശിവം ഗവർണറായിരിക്കെയാണ് ഇവരെ നാമനിർദ്ദേശം ചെയ്തത്. ഇവരെ മാറ്റി പുതിയ വകുപ്പു മേധാവികളെ നിയോഗിക്കാൻ ഗവർണർക്ക് അധികാരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |