ന്യൂഡൽഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് രണ്ടു വർഷം ജോലിനോക്കിയാൽ ആജീവനാന്തം സർക്കാർ ഖജനാവിൽ നിന്ന് പെൻഷൻ കൊടുക്കുന്ന സംവിധാനം നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്നും അത് അവസാനിപ്പിക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഡൽഹിയിൽ പറഞ്ഞു.
ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കേയാണ് ഗവർണറുടെ പുതിയ യുദ്ധപ്രഖ്യാപനം. ഈ സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ലെന്നും പാർട്ടിക്ക് വേണ്ടി പാർട്ടി നിർമ്മിച്ച സർക്കാരാണെന്നും ഗവർണർ വിമർശിച്ചു.
പാർട്ടി പ്രവർത്തകർക്ക് ആജീവനാന്ത കാല പെൻഷൻ നൽകുന്നതു തടഞ്ഞുകൊണ്ട് തനിക്ക് ഉത്തരവിടാനാകില്ല. അതിനാൽ വിഷയം ദേശീയതലത്തിൽ വലിയ തോതിൽ ചർച്ചയാക്കും. മാദ്ധ്യമങ്ങളോട് വിശദീകരിക്കുന്നില്ല. കൊടും തണുപ്പിൽ ജോലി ചെയ്യുന്ന സൈനികന് പെൻഷൻ ലഭിക്കാൻ 10 വർഷത്തെ സർവീസ് വേണം. മന്ത്രിമാരുടെ സ്റ്റാഫിനു പെൻഷൻ ലഭിക്കാൻ രണ്ടു വർഷം മതി. ഈ കൊള്ള അവസാനിപ്പിക്കലാണ് തന്റെ പരമ പ്രധാന ലക്ഷ്യം.
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് എങ്ങനെ കരുതുമെന്ന് ഗവർണർ ചോദിച്ചു. പ്രിയയുടെ അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളപ്പോൾ നിഷേധിക്കാൻ കഴിയുമോ?. കോടതിവിധിയെ മാനിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
സത്യപ്രതിജ്ഞ പോലും ചെയ്യാത്ത പേഴ്സണൽ സ്റ്റാഫുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത്. കെ.എൻ. ബാലഗോപാൽ വിഷയത്തിൽ മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാനാണ് കത്തു നൽകിയത്. മന്ത്രി പ്രാദേശിക വാദം വളർത്തുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്‌തു. ദേശീയ ഐക്യത്തിന് വിരുദ്ധമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്.ഉത്തർപ്രദേശിൽ നിന്നുള്ള ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കുറിച്ച് ഒന്നും മനസ്സിലാകില്ല എന്ന് പറഞ്ഞതിലൂടെ എന്താണ് ഉദ്യേശിച്ചത്.
ഗവർണർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് നിരന്തരം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. തനിക്ക് എതിരെ സംസാരിച്ചാൽ അവഗണിക്കാറാണ് പതിവ്. എന്നാൽ ഇന്ത്യയുടെ അഖണ്ഡതയ്ക്ക് എതിരായ നീക്കങ്ങൾ അങ്ങനെയല്ല.
സംസ്കൃത കോളേജിലെ വിവാദ ബാനർ വിഷയത്തിൽ എസ്.എഫ്.ഐ പഠിച്ചതേ പാടൂ എന്ന് ഗവർണർ പ്രതികരിച്ചു. അവർക്കെതിരെ നടപടി വേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഗവർണർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ. അതിൽ നിന്ന് ഒട്ടും വിഭിന്നമല്ല എസ്.എഫ്.ഐയുടെ ഭാഷ. മന്ത്രിമാരും തനിക്കെതിരെ പറയുന്നുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |