തിരുവനന്തപുരം: വാണിജ്യ വിക്ഷേപണരംഗത്ത് പുതു ചരിത്രമെഴുതി ഇന്ത്യയുടെ കൂറ്റൻ റോക്കറ്റായ ജി.എസ്.എൽ.വി മാർക്ക് ത്രീ 36 വാർത്താവിനിമയ ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തെത്തിച്ചു. ബ്രിട്ടീഷ് സർക്കാരിന്റേതാണ് ഉപഗ്രങ്ങൾ.
അന്താരാഷ്ട്ര വിക്ഷേപണ രംഗത്ത് ഉയർന്ന ശ്രേണിയിലുള്ള വിപണന മേഖലയിലേക്ക് ഇന്ത്യ ഇതോടെ കടന്നു. റഷ്യയ്ക്ക് നൽകിയിരുന്ന കരാർ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റദ്ദാക്കിയാണ് ബ്രിട്ടൻ ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യയെ സമീപിച്ചത്. വിജയത്തോടെ, വിവിധ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾക്ക് അവസരം തുറന്നിരിക്കയാണ്.
ഇന്ത്യൻ സമയം ഇന്നലെ രാത്രി 12.07ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്ന ജി.എസ്.എൽ.വി 19.76 മിനിട്ടുകൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. മൂന്ന് സ്റ്റേജുള്ള ജി.എസ്.എൽ.വി, ക്രയോജനിക് ഇന്ധനമുള്ള അവസാന സ്റ്റേജുപയോഗിച്ചാണ് ഉപഗ്രഹങ്ങളെ ഭൂമിയിൽ നിന്ന് 601 കിലോമീറ്റർ മുകളിലെത്തിച്ചത്.
റോക്കറ്റിന്റെ അറ്റത്തുള്ള സി -25സ്റ്റേജിലെ ഇന്ധനം കത്തിച്ചും കെടുത്തിയും പ്രവേഗം കണ്ടെത്തി അഞ്ച് ഘട്ടങ്ങളിലായി ഒൻപത് ശ്രമങ്ങളിലാണ് 36 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത് ഒഴിവാക്കാനായിരുന്നു ഇത്. ആദ്യത്തെ നാല് ഘട്ടങ്ങളിലും രണ്ട് ശ്രമങ്ങളിലായി എട്ട് ഉപഗ്രഹങ്ങൾ വീതവും അഞ്ചാം ഘട്ടത്തിൽ ഒറ്റ ശ്രമത്തിൽ നാല് ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. പിന്നീട് ഭൂമിയിൽ നിന്ന് വന്ന പാതയിലേക്ക് തിരിച്ചെത്തി മുന്നോട്ട് നീങ്ങി അവശേഷിച്ച ഇന്ധനം എരിച്ച് തീർത്താണ് സി -25 ഭാഗം ഉപേക്ഷിച്ചത്.
2014ൽ ഇന്ത്യ അവതരിപ്പിച്ച ജി.എസ്.എൽ.വി സ്വന്തം സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചതാണ്. ജിസാറ്റ് 19, ജിസാറ്റ് 29 തുടങ്ങിയ വാർത്താവിനിമയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും ചന്ദ്രയാൻ 2 ദൗത്യത്തിനുമാണ് ഇതിന് മുമ്പ് ഉപയോഗിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |