കൊച്ചി: നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് ഒന്നരക്കിലോമീറ്റർ അകലെ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റത് കരയിൽ നിന്നാണെന്ന് ബാലിസ്റ്റിക് വിദഗ്ദ്ധരുടെ പ്രാഥമിക വിലയിരുത്തൽ. ദ്രോണാചാര്യയുടെ 'ഫയറിംഗ് ബട്ടി'ന് പടിഞ്ഞാറുഭാഗത്ത് കരയിൽ നിന്നാണ് വെടിപൊട്ടിയതെന്നാണ് കരുതുന്നത്. ഇത് നാവിക സേനയുടെ തോക്കിൽ നിന്നാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
ഇന്നലെ രാവിലെ ബാലിസ്റ്റിക് വിദഗ്ദ്ധർ കൊച്ചി തീരത്തെത്തി സാദ്ധ്യതകൾ വിലയിരുത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ബുധനാഴ്ചയാണ് ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യന് (72) വെടിയേറ്റത്. ഇയാൾ ചികിത്സയിലാണ്. സംഭവദിവസം ദ്രോണാചാര്യയിൽ പരിശീലനം നടന്നിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അന്ന് ഉപയോഗിച്ച അഞ്ച് തോക്കുകൾ പരിശോധനയ്ക്കായി പൊലീസ് നേവിയോട് രേഖാമൂലം ആവശ്യപ്പെട്ടു.
ഷൂട്ടിംഗ് റേഞ്ചിന് അഭിമുഖമായി കടലിൽ ഒന്നരകിലോമീറ്റർ ദൂരത്തുവച്ചാണ് വെടിയേറ്റത്. വെടിയുണ്ട ഇൻസാസ് മെഷീൻ ഗണ്ണിന്റേതാണ്. നാവികസേന ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, വെടിയുതിർന്നത് പരിശീലനകേന്ദ്രത്തിൽ നിന്നല്ലെന്ന നിലപാടിലാണ് നാവികസേന.
നേവി മാത്രമല്ല, കോസ്റ്റൽ പൊലീസും ഐ.എൻ.എസ് ദ്രോണാചാര്യയിൽ പരിശീലനം നടത്താറുണ്ട്. 20 മീറ്റർ ഉയരമുള്ള ഭിത്തിയിലാണ് പരിശീലനം. ഭിത്തിയിൽ തട്ടിത്തെറിക്കുന്ന വെടിയുണ്ടകൾ ഒരു കിലോമീറ്റർ അകലെ സഞ്ചരിക്കുന്ന ബോട്ടിലേക്ക് എത്തില്ല. പരിശീലനത്തിനിടെ ഉതിർക്കുന്ന വെടിയുണ്ടകൾ പരമാവധി 200 മീറ്റർ ദൂരമേ സഞ്ചരിക്കൂവെന്നും നേവി വിശദീകരിക്കുന്നു. തോക്കുകളുടെ പരിശോധനയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താമെന്ന നിലപാടിലാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |