SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.07 AM IST

തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം,​ കാർ തടഞ്ഞ് നാലുപേരെ വെട്ടി

gunda

 ഓംപ്രകാശ് ഉൾപ്പെടെ അഞ്ചംഗ സംഘത്തിനായി തെരച്ചിൽ

തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാവിളയാട്ടം. പാറ്റൂരിൽ ഇന്നലെ പുലർച്ചെ കാർ തടഞ്ഞുനിറുത്തി കൺസ്ട്രക്ഷൻ കമ്പനി ഉടമയും സുഹൃത്തുക്കളുമുൾപ്പെട്ട നാലംഗ സംഘത്തെ വെട്ടിപ്പരിക്കേൽപ്പിച്ചു. പൂത്തിരി കൺസ്ട്രക്ഷൻ കമ്പനി ഉടമയായ മുട്ടട സ്വദേശി നിഥിൻ (37), സുഹൃത്തുക്കളായ ആനാട് പഴകുറ്റി സ്വദേശി ആദിത്യ (34), ജഗതി സ്വദേശി പ്രവീൺ (35), പൂജപ്പുര സ്വദേശി ടിന്റു ശേഖർ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ 3.40ഓടെ പേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെ പാറ്റൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു ആക്രമണം. കൊലപാതകമുൾപ്പെടെ നഗരത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ഗുണ്ടയുമായ ഓംപ്രകാശും ഇയാളുടെ സംഘത്തിൽപ്പെട്ട ഇബ്രാഹിം റാവുത്തർ, ആരിഫ്, മുന്ന, ജോമോൻ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരിക്കേറ്റവർ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.


കവടിയാർ കേന്ദ്രീകരിച്ച് ചെറിയതോതിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നയാളാണ് നിഥിൻ. ഇതേ രംഗത്ത് നിൽക്കുന്ന ആരിഫ്, ആസിഫ് എന്നിവരും നിഥിനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കണ്ണേറ്റ് മുക്ക് പീപ്പിൾസ് നഗറിൽ ആസിഫിന്റെയും ആരിഫിന്റെയും വാടകവീട്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെ നിഥിന്റെ നേതൃത്വത്തിൽ അക്രമം നടത്തിയിരുന്നു. സംഭവശേഷം നിഥിനും സംഘവും ശംഖുംമുഖം ഭാഗത്തേക്ക് കടന്നു. ഇതിന് പ്രതികാരം ചെയ്യാൻ നിഥിനെ പിന്തുടർന്നുവന്ന ഓംപ്രകാശും സംഘവും പുലർച്ചെ പാറ്റൂരിൽ വച്ച് ഇവരുടെ ഇന്നോവ കാർ കുറുകെയിട്ട് തടഞ്ഞശേഷം വടിവാളും വെട്ടുകത്തിയുമായി ഇറങ്ങി കാറിന്റെ ഗ്ളാസുകൾ തല്ലി തകർത്തശേഷം വാഹനത്തിലുണ്ടായിരുന്ന നിഥിനെ തലയ്ക്ക് വെട്ടുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പേട്ട പൊലീസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിഥിനൊഴികെ നിസ്സാരപരിക്കേറ്റ ടിന്റുശേഖർ, പ്രവീൺ, ആദിത്യ എന്നിവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മ്യൂസിയം കണ്ണേറ്റുമുക്കിലെ വീടാക്രമിച്ച കേസിൽ പ്രതികളായ ഇവരെ ഇന്നലെ വൈകുന്നേരത്തോടെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ, സാമ്പത്തിക ഇടപാടുകളെ ചൊല്ലി നിഥിനും ഓംപ്രകാശും തമ്മിലുള്ള തർക്കമാണ് അക്രമത്തിന് കാരണമെന്ന വിധത്തിലുള്ള ചില വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിനായി വ്യാപക അന്വേഷണം ആരംഭിച്ചതായി പേട്ട സി.ഐ റിയാസ് രാജ അറിയിച്ചു. കാർ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അക്രമസംഭവമറിഞ്ഞ് കമ്മിഷണർ സി.എച്ച്. നാഗരാജുവും അസി.കമ്മിഷണർ പൃഥ്വിരാജും സംഭവസ്ഥലത്തും പേട്ട സ്റ്റേഷനിലുമെത്തി സ്ഥിതി ഗതികൾ വിലയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GUNDA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.