SignIn
Kerala Kaumudi Online
Friday, 26 April 2024 11.31 PM IST

ചരിത്രത്തിന്റെ തുടക്കം,​ ഒടുക്കം

guruvayoor

ജാതിവ്യവസ്ഥയ്‌ക്കെതിരെ നടന്ന ഐതിഹാസിക സമരമായ ഗുരുവായൂർ സത്യഗ്രഹത്തിന് ഇന്ന് 90 വയസ്. എല്ലാ ഹിന്ദുക്കൾക്കും എല്ലാ ക്ഷേത്രങ്ങളിലും പ്രവേശിക്കാമെന്ന് വടകരയിൽ ചേർന്ന കെ.പി.സി.സി യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു സമരം.

ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനം വേണമെന്ന് ക്ഷേത്രാധികാരിയായിരുന്ന സാമൂതിരിപ്പാടിനോട് കെ. കേളപ്പന്റെ നേതൃത്വത്തിൽ കെ.പി.സി.സി സംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

ഇതിന്റെ തുടർച്ചയായി 1931 ഒക്‌ടോബർ 21 ന് ടി. സുബ്രഹ്മണ്യം തിരുമുമ്പിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്ന് ഗുരുവായൂരിലേക്ക് ജാഥ പുറപ്പെട്ടു. എ.കെ.ജിയായിരുന്നു ജാഥാ ക്യാപ്റ്റൻ. ഒക്‌ടോബർ 31 ന് ജാഥ ഗുരുവായൂരിലെത്തി. 1931 നവംബർ 1 ന് രാവിലെ സത്യഗ്രഹം തുടങ്ങി. സത്യഗ്രഹികൾ ക്ഷേത്രത്തിൽ കടക്കാതിരിക്കാൻ അധികാരികൾ വേലികെട്ടി. പുലർച്ചെ നാലിന് ക്ഷേത്രത്തിൽ വാകച്ചാർത്ത് ആരംഭിക്കുമ്പോൾത്തന്നെ സമരം ആരംഭിക്കാറുണ്ടായിരുന്നു. രാത്രി ക്ഷേത്രനട അടയ്ക്കും വരെ സമരപ്പന്തലിൽ ആളുണ്ടാവും. എൻ.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭനും എസ്.എൻ.ഡി.പി നേതാവ് കുഞ്ഞിക്കൃഷ്ണനും സമരകാലം മുഴുവൻ ഗുരുവായൂരിൽ സ്ഥിരമായി താമസിച്ച് സമരത്തിന് ഊർജ്ജം പകർന്നു.

ഹൈന്ദവരിലെ എല്ലാ വിഭാഗം ജനങ്ങളും ജാതീയതയ്‌ക്കെതിരെ പോരാടിയ സമരമെന്ന നിലയിൽ നവോത്ഥാന ചരിത്രത്തിൽ ഗുരുവായൂർ സത്യഗ്രഹത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഗാന്ധിജി അടക്കമുള്ള ദേശീയ നേതാക്കൾ ഇടപെട്ടു. സമരം നടന്നുവന്ന ദിവസങ്ങളിൽ വൈകിട്ട് പൊതുയോഗങ്ങളും സംഘടിപ്പിച്ചു. സമരപ്പന്തലിലെത്തിയ പി. കൃഷ്ണപിള്ള ഒരു ദിവസം ക്ഷേത്രത്തിൽ കയറി ബ്രാഹ്മണർക്ക് മാത്രം അടിക്കാൻ അനുമതിയുള്ള മണിയടിച്ചു. കാവൽക്കാർ കൃഷ്ണപിള്ളയെ മർദ്ദിച്ച് ക്ഷേത്രത്തിനു പുറത്താക്കി. പിറ്റേ ദിവസവും കൃഷ്ണപിള്ള മണിയടിച്ചു. മർദ്ദനവും തുടർന്നു. ഇതിനിടെ എ.കെ.ജിക്കും മർദനമേറ്റു. പ്രകോപിതരായ സമരക്കാർ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ വേലി പൊളിച്ചു. തുടർന്ന് ക്ഷേത്രാധികാരികൾ ക്ഷേത്രം അടച്ചു. സമരത്തെ പിന്തുണച്ച് എഴുതിയ കവിതയുടെ പേരിൽ ടി.എസ് തിരുമുമ്പിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു.

സമരം രൂക്ഷമാക്കാൻ 1932 സെപ്തംബർ 21 ന് കേളപ്പൻ നിരാഹാരം ആരംഭിച്ചു. ഇതോടെ ഗാന്ധിജി സമരത്തിൽ സജീവമായി ഇടപെട്ടു. ക്ഷേത്രം എല്ലാവർക്കുമായി തുറക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത ഗാന്ധിജി കേളപ്പനോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ലക്ഷ്യം നിറവേറുന്നതിനു മുമ്പേ ഗുരുവായൂർ സത്യഗ്രഹം അവസാനിച്ചു. പിന്നീട് ക്ഷേത്രം എല്ലാവർക്കുമായി തുറന്നു കിട്ടാൻ 1947 വരെ കാത്തിരിക്കേണ്ടി വന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURUVAYOOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.