SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.31 AM IST

കൂടുതൽ പേ‌ർക്ക് ഹജ്ജിന് അവസരം

hajj

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കുള്ള ക്വാട്ട 10 ശതമാനം വർദ്ധിപ്പിക്കുകയും വി.ഐ.പി ക്വാട്ട നിറുത്തലാക്കുകയും ചെയ്ത കേന്ദ്ര നടപടി കേരളത്തിൽ നിന്ന് കൂടുതൽ തീർത്ഥാടകർക്ക് ഹജ്ജിന് അവസരമൊരുക്കും. 70 ശതമാനം സീറ്റുകൾ ഹജ്ജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഹജ്ജ് സംഘങ്ങൾക്കും അനുവദിക്കുന്നതിന് പകരം ഇത്തവണ 80:20 അനുപാതമാക്കി.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷ മന്ത്രാലയം തുടങ്ങിയവർക്കുള്ള സ്‌പെഷ്യൽ ക്വാട്ട ഒഴിവാക്കിയതിലൂടെ 500 സീറ്റുകൾ പൂർണ്ണമായും സംസ്ഥാനങ്ങൾക്ക് നൽകും. കൊവിഡ് ഭീഷണിയകന്ന സാഹചര്യത്തിൽ ഇത്തവണ കേരളത്തിൽ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണം വർദ്ധിക്കുമെന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വിലയിരുത്തൽ.

സൗദി ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ച ഹജ്ജ് ക്വാട്ടയിൽ ഇന്ത്യയ്ക്ക് 1,75,025 സീറ്റുകൾ ലഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം 79,237 സീറ്റുകളായിരുന്നു. 56,061 സീറ്റുകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് വീതിച്ചപ്പോൾ കേരളത്തിന്റെ ക്വാട്ട 5,766ൽ ഒതുങ്ങി. ഇത്തവണ കേരളത്തിനുള്ള സീറ്റ് കൂടിയേക്കും.

ഹജ്ജ് അപേക്ഷയ്ക്കുള്ള മാർഗനിർദ്ദേശങ്ങളും ആക്‌ഷൻ പ്ലാനും വൈകാതെ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രഖ്യാപിക്കും. ഇതിന് ശേഷമേ അപേക്ഷ സ്വീകരിക്കൽ തുടങ്ങൂ. മുസ്‌ലിം ജനസംഖ്യാനുപാതികമായാണ് ഹജ്ജ് ക്വാട്ട അതത് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്നതെങ്കിലും അവസാന നിമിഷം അപേക്ഷകരുടെ എണ്ണവും പരിഗണിക്കാറുണ്ട്. സാധാരണഗതിയിൽ കേരളമാണ് അപേക്ഷകരുടെ എണ്ണത്തിൽ മുന്നിൽ വരാറുള്ളത്.

കൊച്ചി, കോഴിക്കോട്, കണ്ണൂർ

പുറപ്പെടൽ കേന്ദ്രങ്ങൾ

കേരളത്തിൽ നിന്ന് ഹജ്ജിന് കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളെ പുറപ്പെടൽ (എംബാർക്കേഷൻ)​ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തതും തീർത്ഥാടകർക്ക് സഹായകമാവും. കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കുന്നത്. 2019ന് ശേഷം കോഴിക്കോട്ടെ പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിച്ചു. പുതുക്കിയ ഹജ്ജ് നയപ്രകാരം ഒരാൾക്ക് ഒരുതവണയേ ഹജ്ജ് കമ്മിറ്റി മുഖേന പോകാനാവൂ. 70 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും ഹജ്ജിന് മുൻഗണനയേകും. ഹജ്ജിനുള്ള അപേക്ഷാഫീസായ 300 രൂപ ആദ്യമേ വാങ്ങുന്ന രീതിക്ക് പകരം തിരഞ്ഞെടുക്കുമ്പോൾ മാത്രം തുകയടച്ചാൽ മതി. ബാഗും വസ്ത്രങ്ങളും തീർത്ഥാടകരിൽ നിന്ന് പണമീടാക്കി ഹജ്ജ് കമ്മിറ്റി വാങ്ങിനൽകുന്നത് നിറുത്തലാക്കി. പകരം തീർത്ഥാടകർ സ്വയം വാങ്ങണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAJJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.