തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ ധീരമായ അഭിപ്രായം പറയുകയും പ്രവൃത്തിയിൽ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ ഗവർണറുടെ ശബ്ദം ധീരനായ ഭീരുവിന്റേത് പോലെയാണ് തോന്നുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു.
കണ്ണൂർ വി.സിയെ നിയമിച്ചത് തന്റെ മനസ്സാക്ഷിക്ക് നിരക്കാത്ത നടപടിയാണെന്ന് ഗവർണർ സമ്മതിച്ചിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സ്വീകരിച്ചാണ് ക്രമവിരുദ്ധമായ ഈ നിയമനം നടത്തിയതെന്ന് ഗവർണറുടെ പ്രസ്താവനയിലൂടെ വ്യക്തമായി. ഈ സാഹചര്യത്തിൽ വൈസ് ചാൻസലറെ പിരിച്ചുവിടാനോ വി. സിയുടെ രാജി ചോദിച്ചു വാങ്ങാൻ സർക്കാരിനോട് ആവശ്യപ്പെടാനോ ഉള്ള ധൈര്യം ഗവർണർ കാട്ടണം.
ചാൻസലറായി തുടരാനാവശ്യപ്പെട്ട് മുഖ്യമന്ത്രി മുന്ന് കത്തുകളെഴുതിയെന്നും ഭാവിയിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതായും പറഞ്ഞതിലൂടെ ചാൻസലറായി തുടരാനദ്ദേഹം ആലോചിക്കുന്നുവെന്നാണ് മനസ്സിലാകുന്നത്. നിയമവിരുദ്ധമായ കണ്ണൂർ വി.സിയുടെ നിയമനം റദ്ദാക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച ശേഷം ചാൻസലർ പദവിയിൽ തുടർന്നെങ്കിലേ അദ്ദേഹം പറയുന്നതിൽ ആത്മാർത്ഥയുണ്ടെന്ന് ജനം വിശ്വസിക്കൂ.
ഡി-ലിറ്റ് വിവാദത്തിലൂടെ ഗവർണറും സർക്കാരും രാഷ്ട്രപതിയെ അപമാനിച്ചു. നിയമവിരുദ്ധമായി നിയമിച്ച കണ്ണൂർ വൈസ് ചാൻസലറുടെയും വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർക്ക് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും രാജിക്കായി യു.ഡി.എഫ് 17ന് നടത്തുന്ന യൂണിവേഴ്സിറ്റി മാർച്ചിന് ഗവർണറുടെ പുതിയ വെളിപ്പെടുത്തലിലൂടെ പ്രാധാന്യം വർദ്ധിച്ചെന്നും ഹസ്സൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |