
കൊച്ചി:തിരുവനന്തപുരം,തൃശൂർ,കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.രണ്ടാഴ്ചയ്‌ക്കകം പൂർത്തിയാക്കി ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിക്കണം.തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നേപ്പാൾ സ്വദേശി മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ,ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടപെടൽ.സംഭവത്തിൽ കോടതി സ്വമേധയാ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് തേടിയിരുന്നു.
ഈ മേഖലയിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തിയിട്ട് നാളുകളായെന്നാണ് അമിക്കസ് ക്യൂറി അറിയിച്ചത്.ആരോഗ്യ വകുപ്പ് ഉദ്യോഗസഥർക്കൊപ്പം പൊലീസും അമിക്കസ് ക്യൂറിയും സുരക്ഷാ പരിശോധനയിൽ പങ്കാളികളാകണമെന്ന് കോടതി നിർദ്ദേശിച്ചു.
മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുരക്ഷാ വിന്യാസമൊരുക്കാൻ അതത് പൊലീസ് കമ്മിഷണർമാർ നടപടിയെടുക്കണം.സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.
മുൻകരുതൽ വേണം
മനസിനെ സ്വയം നിയന്ത്രിക്കാനാകാത്ത രോഗികളുടെ കാര്യത്തിൽ എപ്പോഴും മുൻകരുതൽ വേണമെന്ന് കോടതി പറഞ്ഞു.തൃശൂരിൽ കുത്തേറ്റവരുടെ പരിചരണവും ചികിത്സാച്ചെലവും സംബന്ധിച്ച് ഡി.എം.ഒ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇത്തരം സംഭവങ്ങൾ തടയാൻ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രങ്ങൾക്കും ബാധകമാകും വിധം ഒരു മേൽനോട്ട സംവിധാനം പരിഗണിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.ആരോഗ്യ വകുപ്പ് ഡയറക്ടറും സംസ്ഥാന പൊലീസ് മേധാവിയുമടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കേസിൽ കക്ഷി ചേർക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |