കൊച്ചി: മാസ്‌ക് ധരിക്കാത്തവർക്കെതിരെ പൊലീസ് ബലപ്രയോഗം നടത്തരുതെന്നും നിയമപരമായ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മാസ്‌ക് ധരിക്കാത്തതിന് പൊലീസ് മർദ്ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാരോപിച്ച് കോഴിക്കോട് കൊയിലാണ്ടി സ്വദേശി വൈശാഖ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. പൊലീസിലെ ചെറിയൊരു വിഭാഗം ഇങ്ങനെ പെരുമാറുന്നുണ്ട്. ഇതനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങിയതെന്ന് ഹർജിക്കാരൻ തന്നെ സമ്മതിക്കുന്നുണ്ട്. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ല, സത്യമാണെങ്കിൽ ഡി.ജി.പിയുടെ ഇടപെടൽ വേണ്ട കേസാണിത്. പരാതിക്കാരന്റെ ആരോപണം പരിശോധിച്ച് ഡി.ജി.പി സത്യാവസ്ഥ വ്യക്തമാക്കി റിപ്പോർട്ട് നൽകാനും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജി മേയ് ഏഴിനു വീണ്ടും പരിഗണിക്കാൻ മാറ്റി. എറണാകുളത്ത് മുനമ്പത്ത് ഡ്രൈവറായ ഹർജിക്കാരൻ ഏപ്രിൽ 16 ന് ഉച്ചയൂണുകഴിഞ്ഞ് ജോലി സ്ഥലത്തേക്ക് നടന്നു പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. ഫോണിൽ സംസാരിക്കാനായി മാസ്‌ക് മാറ്റുമ്പോഴാണ് പിടികൂടിയതെന്നും തുടർന്ന് പൊലീസുകാർ തെറിവിളിച്ചെന്നും എതിർത്തപ്പോൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി രണ്ടു പൊലീസുകാർ ഉപദ്രവിച്ചെന്നും ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |