കൊച്ചി: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദ്ദേശപത്രിക തളളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് നേതാവ് ആവണി ബെൻസൽ, ബംഗളുരു സ്വദേശി രഞ്ജിത് തോമസ് എന്നിവരാണ് ഹർജി സമർപ്പിച്ചത്. രാജീവ് ചന്ദ്രശേഖർ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരം മറച്ചുവച്ചെന്നും ഇതുസംബന്ധിച്ച് വരാണാധികാരിയായ കളക്ടർക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.
ഇത് നിയവിരുദ്ധമാണന്നും പരാതിയിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. രാജീവ് ചന്ദ്രശേഖർ വീടിന്റെയും കാറിന്റെയും വിവരങ്ങൾ മറച്ചുവച്ചുവെന്നും ഓഹരികളുടെ വില കുറച്ചുകാണിച്ചിരിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. 2018ൽ രാജ്യസഭയിലേക്ക് മത്സരിച്ചപ്പോഴും അദ്ദേഹം ഈ വിവരങ്ങൾ മറച്ചുവച്ചെന്നും പറയുന്നുണ്ട്.
പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുന്ന സമയത്ത് ലഭിക്കുന്ന പരാതികൾ എല്ലാം പരിഗണിച്ച് വേണം ഒരു പത്രിക സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടത്. അതിന്റെ കാരണവും കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഇവിടെ വരണാധികാരി അത്തരം നടപടികളിലേക്ക് കടക്കാതെയാണ് പത്രിക സ്വീകരിച്ചത്. അതിനാൽപരാതിയിൽ രണ്ട് ദിവസത്തിനുള്ളിൽ ഉത്തരവ് പാസാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
പരാതി നൽകി കഴിഞ്ഞാൽ അതുസംബന്ധിച്ച് രേഖാമൂലമുള്ള മറുപടി നൽകണം എന്നാണ് നിയമം. എന്നാൽ ചീഫ് ഇലക്ടറൽ ഓഫീസർ, കളക്ടർ എന്നിവർ തങ്ങളുടെ പരാതിയിൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചുവെന്ന് പിന്നീടാണ് അറിഞ്ഞത്. ഇത്തരത്തിൽ തെറ്റായ സത്യവാങ്മൂലങ്ങൾക്കെതിര പരാതിപ്പെടുന്നവർക്ക് മറുപടി നൽകാതിരിക്കാൻ ചീഫ് ഇലക്ടറൽ ഓഫീസർക്കും ജില്ലാ കലക്ടർക്കും അധികാരമുണ്ടോ എന്നറിയേണ്ടതുണ്ടെന്ന് ഹർജിയിൽ പരാതിക്കാർ ചോദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |