കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ പൊലീസിനെതിരെ ആഞ്ഞടിച്ച ഹൈക്കോടതി, അന്വേഷണം നടത്താൻ ഇ.ഡിക്ക് ഡി.ജി.പി കത്തു നൽകിയ ശേഷവും പ്രതി സ്വതന്ത്രനായി നടക്കുകയായിരുന്നെന്ന് ഓർമ്മിപ്പിച്ചു.
പുരാവസ്തു നിയമം പാലിച്ചാണോ മ്യൂസിയം പ്രവർത്തിച്ചിരുന്നതെന്നും ലൈസൻസുണ്ടോയെന്നും പൊലീസ് പരിശോധിച്ചില്ല. മോൻസൺ ഡോക്ടറാണെന്നും നിരവധി കാറുകളും പുരാവസ്തു ശേഖരവുമുണ്ടെന്നും പറയുന്നു. ആഡംബര ജീവിതം നയിച്ചിരുന്നെന്നും കൂടുതൽ സമയവും വിദേശത്തും ഡൽഹിയിലും കറങ്ങി നടക്കുന്നെന്നും റിപ്പോർട്ടിലുണ്ട്. സാധാരണക്കാരനായിരുന്നെങ്കിൽ ജയിലിലടയ്ക്കുമായിരുന്നില്ലേ?
പുരാവസ്തുക്കൾക്ക് നമ്മളറിയാത്തൊരു ലോകമുണ്ട്. നമുക്ക് നഷ്ടപ്പെട്ട പുരാവസ്തുക്കൾ തിരിച്ചുകൊണ്ടുവരാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണ്. മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം, ഗണേശ വിഗ്രഹം, കൈയെഴുത്തുരേഖകൾ തുടങ്ങിയവയുണ്ടെന്നു പറഞ്ഞിട്ടും ഇവയ്ക്ക് ലൈസൻസുണ്ടോയെന്ന് ആർക്കും തോന്നുന്ന സംശയം എന്തുകൊണ്ട് അന്വേഷിച്ചില്ല? അങ്ങനെ ചെയ്തിരുന്നെങ്കിൽ തട്ടിപ്പിന് തടയിടാൻ അന്നേ കഴിയുമായിരുന്നു. ആഗസ്റ്റിൽ ഹർജിക്കാരൻ ഹൈക്കോടതിയിലെത്തുന്നതു വരെ മോൻസൺ എല്ലാവർക്കും 'വിശുദ്ധനായിരുന്നു'. ഇപ്പോൾ പോക്സോ കേസുൾപ്പെടെ നിലവിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |