അഗളി: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്. തന്നെ ബോധപൂർവ്വം മാറ്റിനിർത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇല്ലാത്ത മീറ്റിംഗിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. പ്രതിപക്ഷ നേതാവിന് മുൻപ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേത്. തന്റെ ഭാഗം കേൾക്കാതെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിർത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിർത്തലും നേരിട്ടാണ് താൻ വന്നത്. കോട്ടത്തറയിൽ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങൾ താൻ തന്നെ പറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി..
ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചശേഷമാണ് മന്ത്രി ചുരം കയറിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി സന്ദർശിച്ചത്.അട്ടപ്പാടിയിലെ ആദിവാസി ഗർഭിണികളിൽ 191 പേർ ഹൈ റിസ്ക് വിഭാഗത്തലാണെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് മന്ത്രി അട്ടപ്പാടിയിലെത്തിയത്.
2007 ൽ ബെസ്റ്റ് ഡോക്ടർക്കുള്ള അവാർഡും 2017ലും, 18 ലും സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പ്രത്യേക പുരസ്കാരങ്ങൾക്കും അർഹമായ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയുടെ ചുമതലക്കാരൻ കൂടിയായ ഡോ.പ്രഭുദാസിനെ മന്ത്രിയുടെ യോഗത്തിൽ പങ്കെടുപ്പിക്കാത്തതിൽ ആദിവാസി സംഘടനകളും പ്രതിഷേധത്തിലാണ്.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട
വിവരങ്ങൾ നൽകുന്നതിന് വിലക്ക്
തിരുവനന്തപുരം: ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നത് വിലക്കികൊണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ സർക്കുലർ. ജില്ലാ മെഡിക്കൽ ഓഫീസർമാർ മുൻകൂർ അനുമതി വാങ്ങിയ ശേഷമെ വാർത്താ സമ്മേളനങ്ങൾ നടത്തുകയോ, മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ കൈമാറുകയോ ചെയ്യാൻ പാടുള്ളുവെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.ആർ.രാജു ഡിസംബർ മൂന്നിന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഒമിക്രോൺ മുൻകരുതലിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്റെയും അമ്മയുടെയും സ്രവ സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം കോഴിക്കോട് ഡി.എം.ഒ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയതാണ് പെട്ടെന്നുള്ള നടപടിക്ക് കാരണം. ആധികാരികമല്ലാത്ത വാർത്തകൾ പുറത്തുവരുന്നത് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തെക്കുറിച്ച് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും രോഗവ്യാപനം സംബന്ധിച്ച് അനാവശ്യ ഭീതി ഉണ്ടാക്കാനും ഇടയാവുമെന്നും സർക്കുലറിൽ പറയുന്നു.
ഇന്നലെ 4450 രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,600 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |