തൃശൂർ: പൊലീസിന്റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്‌ക്കെടുത്ത വകയിൽ സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപ. കോപ്ടറിന്റെ മാസവാടക ഇനത്തിൽ മാത്രം 21.64 കോടി രൂപ ചെലവായി. പാർക്കിംഗ് ഫീസും അനുബന്ധ ചെലവുകളുമായി 56.72 ലക്ഷം രൂപ വേറെയും ചെലവിട്ടു.
വിവരാവകാശ നിയമപ്രകാരം,കെ.പി.സി.സി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ അപേക്ഷയിൽ ആഭ്യന്തര വകുപ്പ് നൽകിയ മറുപടിയാണിത്. നാല് മാസം മുൻപ് കോപ്ടറിന്റെ കരാർ കാലാവധി അവസാനിച്ചു.
2020 ഏപ്രിലിലാണ് ഡൽഹി പവൻഹംസ് കമ്പനിയിൽ നിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്ടർ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജി.എസ്.ടിയുമായിരുന്നു മാസവാടക. കരാർ കാലാവധി അവസാനിക്കുമ്പോൾ ആകെ ചെലവായത് 22,21,51,000 രൂപ. ഹെലികോപ്ടർ വാങ്ങിയ ശേഷം എത്രതവണ ഉപയോഗിച്ചെന്നും, മാവോയിസ്റ്റ് വേട്ടയ്ക്കായി ഒരു വട്ടമെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നുമുളള ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്.
പൈലറ്റടക്കം മൂന്ന് ജീവനക്കാർ സഹിതമാണ് ഇരട്ട എൻജിൻ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയാണ് അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |