കൊച്ചി: ഓർത്തഡോക്‌സ് - യാക്കോബായ തർക്കം വിശ്വാസികളെയല്ല സ്ഥാപിത താത്പര്യക്കാരെ സംരക്ഷിക്കാനാണ് ഉപകരിക്കുകയെന്ന് ഹൈക്കോടതി പറഞ്ഞു. മലങ്കര സഭാ തർക്കത്തിലെ കോടതിയുത്തരവ് നടപ്പാക്കാൻ പള്ളികളിലേക്ക് പൊലീസിനെ അയയ്‌ക്കുന്നതിൽ കോടതിക്ക് പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല. പൊലീസിനെ അയയ്‌ക്കുന്നത് അവസാനത്തെ മാർഗമെന്ന നിലയിലാണ്. കോടതിയുത്തരവു നടപ്പാക്കാൻ അതേ നിവൃത്തിയുള്ളൂവെങ്കിൽ ഭരണഘടനാപരമായ ചുമതല സന്തോഷത്തോടെ നിറവേറ്റുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. സഭാ തർക്കത്തെത്തുടർന്ന് വിവിധ പള്ളികളിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹർജികളിൽ വാദത്തിനിടെയാണ് സിംഗിൾബെഞ്ച് ഇതു പറഞ്ഞത്. ഇക്കാര്യത്തിൽ കക്ഷികൾ കോടതിയിൽ സ്വീകരിക്കുന്ന നിലപാടുകൾ പ്രതീക്ഷ നൽകുന്നതാണെന്നും ഇരു പക്ഷത്തെയും വിവേകശാലികൾ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് സാഹചര്യം വിശകലനം ചെയ്തു തീരുമാനിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. മലങ്കര സഭയിൽ വിവിധ പക്ഷങ്ങളോ 1934 ലെ ഭരണഘടന ലംഘിക്കുന്ന നടപടികളോ അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജികൾ ഒക്ടോബർ 26 നു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |