കൊച്ചി: സി.പി.എം പ്രവർത്തകനായ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി വി.വി. വിഷ്‌ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർ.എസ്.എസ് പ്രവർത്തകരായ 13 പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു.
വിചാരണക്കോടതി വിധിച്ച തടവുശിക്ഷ ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീൽ ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിച്ചത്. പ്രതികൾക്കെതിരായകുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കേസിലെ ദൃക്‌സാക്ഷികളടക്കമുള്ളവരുടെ മൊഴികൾ സംശയകരമാണെന്നും വിലയിരുത്തി. കെട്ടിച്ചമച്ച കഥയുടെ അടിസ്ഥാനത്തിലാണ് കേസ് രൂപപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻബെഞ്ച്, പ്രോസിക്യൂഷനെയും അന്വേഷണ ഏജൻസിയെയും വിമർശിച്ചു.
കേസിങ്ങനെ
വഞ്ചിയൂർ വലിയവിളാകത്തുവീട്ടിൽ വിശ്വനാഥന്റെയും ഇന്ദിരയുടെയും മകനായ സി.പി.എം കളക്ടറേറ്റ് ബ്രാഞ്ച് അംഗം വി.വി. വിഷ്‌ണുവിനെ രാഷ്ട്രീയവൈരാഗ്യത്താൽ 2008 ഏപ്രിൽ ഒന്നിന് പ്രതികൾ കൈതമുക്ക് പാസ്പോർട്ട് ഓഫീസിന് മുന്നിൽവച്ച് ആക്രമിച്ചു കൊലപ്പെടുത്തി. മുഖം മൂടിയണിഞ്ഞെത്തിയ പ്രതികൾ നാടൻ ബോംബും മാരകായുധങ്ങളുമായാണ് വിഷ്‌ണുവിനെ ആക്രമിച്ചത്.
തിരുവനന്തപുരം അഡി. സെഷൻസ് കോടതി വിചാരണ പൂർത്തിയാക്കി 2016 ഡിസംബർ 19നാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 16 പ്രതികളുണ്ടായിരുന്ന കേസിൽ 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 55,000 രൂപവീതം പിഴയുമായിരുന്നു ശിക്ഷ. പതിനൊന്നാം പ്രതി ഹരിലാലിന് മൂന്നുവർഷം തടവും 10,000രൂപ പിഴയും പതിനഞ്ചാം പ്രതി ശിവലാലിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. മൂന്നാംപ്രതി ഉളിയഴത്തറ സ്വദേശി രഞ്ജിത്ത് വിചാരണയ്ക്ക് മുമ്പ് മരിച്ചു. പതിനാലാം പ്രതി പേരൂർക്കട സ്വദേശി അനി ഒളിവിലാണ്. പതിനാറാം പ്രതി ഉളിയഴത്തറ സ്വദേശി അരുൺകുമാറിനെ വിചാരണക്കോടതി വെറുതേ വിട്ടിരുന്നു.
കുറ്റവിമുക്തരായ
പ്രതികൾ
ഒന്നാംപ്രതി പാൽക്കുളങ്ങര സ്വദേശി സന്തോഷ്, രണ്ടാംപ്രതി ഉളിയഴത്തറ സ്വദേശി മനോജ്, നാലാംപ്രതി ഉളിയഴത്തറ സ്വദേശി ബിജുകുമാർ, അഞ്ചാംപ്രതി മണക്കാട് സ്വദേശി രഞ്ജിത്ത്കുമാർ, ആറാംപ്രതി ഉളിയഴത്തറ സ്വദേശി ബാലു മഹേന്ദ്രൻ, ഏഴാംപ്രതി കടകംപള്ളി സ്വദേശി ബബിൻ, എട്ടാംപ്രതി കടകംപള്ളി സ്വദേശി സതീഷ്‌കുമാർ, ഒമ്പതാംപ്രതി വഞ്ചിയൂർ സ്വദേശി ബോസ്, പത്താംപ്രതി വട്ടിയൂർക്കാവ് സ്വദേശി സതീഷ്, പതിനൊന്നാംപ്രതി ഉളിയഴത്തറ സ്വദേശി ഹരിലാൽ, പന്ത്രണ്ടാംപ്രതി നാലാഞ്ചിറ സ്വദേശി വിനോദ്കുമാർ, പതിമൂന്നാം പ്രതി ശ്രീകാര്യം സ്വദേശി സുഭാഷ്‌കുമാർ, പതിനഞ്ചാം പ്രതി കടകംപള്ളി സ്വദേശി ശിവലാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |