കൊച്ചി: അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്നും ,ഉന്നത സ്ഥാനത്തേക്കുള്ള നിയമനം അധികൃതർ ഗൗരവത്തോടെ കാണണമെന്നും ഹൈക്കോടതി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോ. പ്രൊഫസറായി നിയമനം നൽകുന്നതിനെ ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
മതിയായ യോഗ്യതയില്ലാതെയാണ് പ്രിയയ്ക്ക് നിയമനം നൽകുന്നതെന്നാരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരൻ ചങ്ങനാശേരി എസ്. ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ഹർജി നൽകിയത്.കണ്ണൂർ സർവകലാശാല രജിസ്ട്രാർ, പ്രിയ വർഗീസിനെ ന്യായീകരിച്ച് സത്യവാങ്മൂലം നൽകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. രജിസ്ട്രാർ പക്ഷം പിടിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല.പ്രിയ വർഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ലെന്നാണ് ഹർജിക്കാരന്റെ വാദം. വേണ്ടത്ര അദ്ധ്യാപന പരിചയമുണ്ടെന്നാണ് രജിസ്ട്രാർ സത്യവാങ്മൂലം നൽകിയത്. ഏതു തരത്തിലാണ് അദ്ധ്യാപന പരിചയം വിലയിരുത്തിയത്? സ്ക്രീനിംഗ് കമ്മിറ്റി എങ്ങനെയാണ് രേഖകൾ വിലയിരുത്തിയതെന്ന് സത്യവാങ്മൂലത്തിലില്ല.പ്രിയയ്ക്ക് ഇന്റർവ്യൂവിന് എത്ര മാർക്കു കിട്ടിയെന്നല്ല, എങ്ങനെ ഇന്റർവ്യൂവിലേക്ക് എത്തിയെന്നതാണ് പരിശോധിക്കുന്നത്.വിദ്യാർത്ഥികൾക്കു മുന്നിൽ മികച്ച അദ്ധ്യാപകരെയാണ് നിറുത്തേണ്ടത്. പ്ളസ് ടു കഴിഞ്ഞാൽ കുട്ടികൾ മറ്റു സാദ്ധ്യതകൾ തേടുന്ന സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു. ഹർജിയിൽ പ്രിയ വർഗീസിന്റെ വാദം ഇന്നു നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |