കൊച്ചി: 2022 മാർച്ച് 31ന് മുമ്പ് വിരമിച്ച 174 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഉടൻ മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും നൽകാനാകുമോയെന്ന് ഹൈക്കോടതി. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെ വിരമിച്ചവരുടെ പകുതി പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാകുമോയെന്നും ആരാഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, മറ്റുള്ളവരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. പെൻഷൻ ആനുകൂല്യങ്ങൾ നാലു മാസത്തിനകം വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ പുനപ്പരിശോധനാ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്. ഹർജി ഇന്നു പരിഗണിക്കും.
2001 ജനുവരി മുതൽ ഇതുവരെ 1001 ജീവനക്കാർ വിരമിച്ചെങ്കിലും 23 പേർക്ക് മാത്രമാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകാനായതെന്ന് കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ അറിയിച്ചു. കോടതിയെ സമീപിച്ച 49 പേർക്ക് മൂന്ന് മാസത്തിനകം പെൻഷൻ ആനുകൂല്യങ്ങൾ നൽകണമെന്ന ഉത്തരവ് പാലിച്ചാൽ മുൻഗണന തെറ്റുമെന്നതിനാലാണ് പുനപ്പരിശോധനാ ഹർജി നൽകിയത്. 978 ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യം നൽകാൻ 40-50 കോടി രൂപ ആവശ്യമുണ്ട്.
കോർപ്പറേഷൻ പ്രതിസന്ധിയിലാണെന്നും വരുമാനം വർധിപ്പിച്ചാലേ കരകയറാനാകൂവെന്ന യാഥാർത്ഥ്യം മനസിലാക്കാതെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ യൂണിയനുകൾ തകർക്കുകയാണെന്നും ലാ ഓഫീസർ പി.എൻ. ഹേനയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. പെൻഷൻ ആനുകൂല്യം വിതരണം ചെയ്യാൻ 50 കോടി രൂപയുടെ സർക്കാർ സഹായം തേടിയിട്ടുണ്ടെന്നും രണ്ട് വർഷത്തെ സാവകാശം അനുവദിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വിഷയത്തിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്നു കുറ്റപ്പെടുത്തിയ കോടതി, ഭാവി ജീവിതത്തിന് വേണ്ടിയാണ് പെൻഷൻ ആനുകൂല്യങ്ങൾ ആവശ്യപ്പെടുന്നതെന്നും 3100 കോടിയുടെ വലിയ ബാദ്ധ്യതയുമായി കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ടു പോകാനാവില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |