കൊച്ചി: എൻഡോസൾഫാൻ ദുരന്തബാധിതരുടെയും ഇവരുടെ കുടുംബാംഗങ്ങളുടെയും ദുരിതങ്ങൾ കണ്ടില്ലെന്നു നടിക്കാൻ സർക്കാരിനും കോടതിക്കും കഴിയില്ലെന്ന് ഹൈക്കോടതി. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇവർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു. എൻഡോസൾഫാൻ ദുരിതബാധിതയായി മരിച്ച കാസർകോട് സ്വദേശിനി ആൻ മരിയയുടെ (17) ചികിത്സയ്ക്കായെടുത്ത ബാങ്കുവായ്‌പ നിശ്ചിതതീയതിക്ക് ശേഷമുള്ളതായതിനാൽ എഴുതിത്തള്ളാനാവില്ലെന്ന സർക്കാർ നിലപാടിനെതിരെ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. ആൻ മരിയയുടെ അമ്മ റെസിമോൾ ബാബു, മുത്തച്ഛൻ ചാക്കോ മാത്യു എന്നിവർ ബാങ്കുവായ്പ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഇവരുടെ വായ്പ എത്രയുംവേഗം എഴുതിത്തള്ളാനും ഹൈക്കോടതി ഉത്തരവിട്ടു.
ആൻ മരിയയുടെ ചികിത്സയ്ക്കു വേണ്ടി രണ്ട് ബാങ്കുവായ്പകളാണ് ഇവരെടുത്തത്. എൻഡോസൾഫാൻ ദുരിതബാധിതരെ ചികിത്സിക്കാനായെടുത്ത മൂന്നുലക്ഷം രൂപവരെയുള്ള ബാങ്ക് വായ്പകൾ എഴുതിത്തള്ളാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഒരുവായ്പ 2011 ജൂൺ 30നു ശേഷമാണ് എടുത്തതെന്നും അടുത്തവായ്പ ചാക്കോയുടെ പേരിലുള്ളതാണെന്നും ചൂണ്ടിക്കാട്ടി സർക്കാർ ഹർജിക്കാർക്ക് ഈ ആനുകൂല്യം നിഷേധിച്ചു. രണ്ടുവായ്പകളിലായി 2,72,000 രൂപയായിരുന്നു കുടിശിക. ആൻ മരിയയും കുടുംബവും അനുഭവിച്ച ദുരിതങ്ങൾ കണക്കിലെടുത്താൽ ഇത്തരത്തിൽ എതിർപ്പ് ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമ്പത്തികസഹയം നൽകണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ശുപാർശയെത്തുടർന്ന് ആൻ മരിയയ്ക്ക് സർക്കാർ അഞ്ചുലക്ഷംരൂപ നൽകിയിരുന്നു. ഇതിന് പുറമേയാണ് ചികിത്സിക്കാൻ വായ്പയെടുത്തത്. ഇത്തരം സാഹചര്യങ്ങളിൽ ദുരന്തബാധിതരെ സഹായിക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |