തിരുവനന്തപുരം : വേനൽ ശക്തിപ്രാപിച്ചതോടെ സൂര്യാഘാതവും സൂര്യാതപവും വെല്ലുവിളിയാകുന്നതിനാൽ പകൽ പുറത്തിറങ്ങുന്നവരും വെയിലത്ത് പണിയെടുക്കുന്നവരും മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശം. നേരിയ ലക്ഷണങ്ങളുണ്ടാകുമ്പോൾ തന്നെ തിരിച്ചറിഞ്ഞ് പ്രതിരോധിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇവ കാരണമാകും.
സൂര്യാഘാതം
ശരീരത്തിൽ കടുത്തചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാത സാദ്ധ്യത കൂടുതൽ.
അന്തരീക്ഷ താപം ഉയർന്ന് ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശാരീരിക പ്രവർത്തനങ്ങൾ തകരാറിലാക്കുന്നതാണ് സൂര്യാഘാതം. ചിലഘട്ടങ്ങളിൽ മരണസാദ്ധ്യതവരെയുണ്ട്.
ലക്ഷണങ്ങൾ
ശരീരോഷ്മാവ് ഉയരുക,ചർമ്മം വരണ്ടുപോകുക,ശ്വസനപ്രക്രിയ സാവധാനമാകുക,മാനസിക പിരിമുറുക്കമുണ്ടാവുക,തലവേദന,പേശിമുറുകൽ,കൃഷ്ണമണി വികസിക്കൽ,ക്ഷീണം, ചുഴലിരോഗലക്ഷണങ്ങൾ,ബോധക്ഷയം.
സൂര്യാതപം
സൂര്യാഘാതത്തെക്കാൾ കാഠിന്യംകുറവാണിതിന്. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടും.തൊലിപ്പുറത്ത് പൊള്ളൽ,ചുവന്ന പാടുകൾ എന്നിവയുണ്ടാകും. ശരീരത്തിന് നീറ്റൽ അനുഭവപ്പെടും.
ലക്ഷണങ്ങൾ
ശക്തിയായ വിയർപ്പ്,വിളർത്ത ശരീരം,പേശീവലിവ്,ശക്തിയായ ക്ഷീണം,തലകറക്കം,തലവേദന, ഓക്കാനവും ഛർദ്ദിയും,ബോധക്ഷയം.
ശ്രദ്ധിക്കാൻ
വെയിൽ ഏൽക്കാൻ സാദ്ധ്യതയുള്ളവർ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങളും ഭക്ഷണങ്ങളും പൂർണമായി ഒഴിവാക്കണം.ധാരാളം വെള്ളം ഇടയ്ക്കിടെ കുടിക്കണം.നേർത്ത വസ്ത്രങ്ങളും തൊപ്പിയും ധരിക്കണം.
പ്രഥമശുശ്രൂഷ
സൂര്യാഘാതത്തിന്റെയോ സൂര്യാതപത്തിന്റെയോ ലക്ഷണങ്ങളുള്ള രോഗിയെ തറയിലോ കട്ടിലിലോ കിടത്തണം. ഫാൻ ഉപയോഗിക്കണം, കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റണം. കാലുകൾ ഉയർത്തിവയ്ക്കണം. വെള്ളത്തിൽ നനച്ച തുണി ദേഹത്തിടണം. ധാരാളം വെള്ളം നൽകണം. തുടർന്ന് ഡോക്ടറുടെ സേവനം തേടണം.
വിവരങ്ങൾ :
ഡോ.അനൂപ് പ്രതാപൻ
അസിസ്റ്റന്റ് സർജൻ,ആരോഗ്യവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |