വാഷിംഗ്ടൺ: ഐഡ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അമേരിക്കയിൽ 46 മരണം. ഇന്നലെ ന്യൂ ജെർസിയിൽ മാത്രം 23 മരണം റിപ്പോർട്ട് ചെയ്തു. കൂടുതൽ പേരും വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയാണ് മരണപ്പെട്ടത്. കെട്ടിടങ്ങളുടെ ബേസ്‌മെന്റിലും, സബ്‌വേകളിലും വെള്ളം നിറഞ്ഞ് ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുകയാണ്.
കാറ്റിനൊപ്പമെത്തിയ മഴയിൽ വീടുകളും കെട്ടിടങ്ങളും തകർന്ന് നിരവധിപേർക്ക് പരുക്കേറ്റു. യു.എസിലെ ആറ് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. ഇവിടങ്ങളിലെ ഒട്ടുമിക്ക സബ്‌വേകളും അടച്ചു. ന്യൂ ജേഴ്സി, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അവശ്യസേവന വാഹനങ്ങളൊഴികെയുള്ള ഗതാഗതം പൂർണമായും നിറുത്തിവച്ചു. പ്രധാനപ്പെട്ട റോഡുകളിലും വിമാനത്താവളത്തിലും വെള്ളം കയറിയതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള വിമാനസർവീസുകൾ റദ്ദാക്കി. കഴിഞ്ഞ 50 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഈ നഗരങ്ങളിൽ രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ ബുധനാഴ്ച രാത്രി 8.91 സെന്റിമീറ്റർ മഴയാണ് പെയ്തത്.
കനത്ത മഴയെ തുടർന്ന് പെൻസിൽവാനിയയിൽ ഒരു ലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. പെൻസിൽവാനിയയിലെ ജോൺസ്ടൗണിലെ അണക്കെട്ട് നിറഞ്ഞതിനെ തുടർന്ന് പ്രദേശത്ത് നിന്ന് ആയിരങ്ങളെ ഒഴിപ്പിച്ചു. ദുരിതബാധിതർക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ലൂസിയാനയിലെ ദുരിത ബാധിത പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |