വിജി തമ്പി സംവിധാനം ചെയ‌്ത് നടി ഉർവശി നിർമ്മിച്ച ചിത്രമാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. ഉർവശി തന്നെയായിരുന്നു ചിത്രത്തിലെ നായികയും. 1994ൽ ആണ് സിനിമ റിലീസ് ചെയ‌്തത്. മനോജ് കെ ജയൻ, ദിലീപ്, ജഗതി ശ്രീകുമാർ, കൽപന, കെപിഎസി ലളിത, ജനാർദ്ധനൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. ദിലീപ് വലിയ താരമാകുന്നതിന് മുമ്പ് അഭിനയിച്ച ചിത്രം കൂടിയാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്. സിനിമയിലേക്ക് ദിലീപ് എത്തിയതിനെ കുറിച്ച് പറയുകയാണ് വിജി തമ്പി.
''നടി ഉർവശിയും കുടുംബവുമായും സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ എനിക്ക് നല്ല ബന്ധമാണ്. കവിത എന്നായിരുന്നു ഉർവശിയുടെ ആദ്യത്തെ പേര്. ഒരിക്കൽ ഉർവശി എന്നോട് പറഞ്ഞു, ചേട്ടാ എനിക്ക് ഒരു സിനിമ പ്രൊഡ്യൂസ് ചെയ‌്‌താൽ കൊള്ളാമെന്നുണ്ട്. എന്റേൽ ഒരു ചെറിയ കഥയുമുണ്ട്. കേട്ടിട്ട് ഓകെ ആണെങ്കിൽ നമുക്ക് ചെയ്യാം. ഞാൻ സമ്മതിച്ചു. ശശിധരൻ ആറാട്ടുവഴിയെ കൊണ്ട് തിരക്കഥ എഴുതാനും തീരുമാനിച്ചു. അതാണ് പിടക്കോഴി കൂവുന്ന നൂറ്റാണ്ട്.
ഈ സിനിമയിലൂടെയാണ് ഉർവശിയും മനോജ് കെ ജയനും പ്രണയത്തിലാകുന്നതും തുടർന്ന് വിവാഹം കഴിക്കുന്നതും. സിനിമയിലെ കഥാപാത്രങ്ങളിലൊന്നായ ദിലീപിനെ എനിക്ക് പരിചയപ്പെടുത്തുന്നത് ഉർവശിയാണ്. ആലുവയിൽ മിമിക്രിയൊക്കെ ചെയ്യുന്ന ഒരു പയ്യനുണ്ടെന്നും അവനെയൊന്ന് വിളിപ്പിച്ചാലോ എന്നുമാണ് ഉർവശി ചോദിച്ചത്. അങ്ങനെയാണ് ദിലീപ് വന്നത്. അതിന് മുമ്പ് അയാൾ സൈന്യം എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് ഷൂട്ടിംഗിന്റെ അവസാനദിവസം വരെയും ദിലീപുണ്ടായിരുന്നു. അന്ന് ദിലീപ് എന്റെയടുത്ത് വന്നു. തമ്പിചേട്ടാ എനിക്ക് വലിയൊരു വിഷമമുണ്ടെന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ- ചേട്ടാ 30 ദിവസം ഞാൻ ഇവിടെയുണ്ടായിരുന്നു. 3000 രൂപയാണ് എനിക്ക് തന്നത്. ഞാൻ നേരെ ഉർവശിയോട് കാര്യം പറഞ്ഞു. ഉർവശി സംഭവം അറിഞ്ഞിരുന്നില്ല. അപ്പോൾ തന്നെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവിനെ വിളിച്ച് ആരോട് ചോദിച്ചിട്ടാണ് ഈ തുക കൊടുത്തതെന്ന് ചോദിക്കുകയും, ന്യായമായ പ്രതിഫലം ദിലീപിന് വാങ്ങിച്ചുകൊടുക്കുകയും ചെയ‌്തു. വളരെ ഹാപ്പിയായാണ് ദിലീപ് തിരികെ പോയത്''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |