കൊച്ചി: എറണാകുളത്തെ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും ഭക്ഷണത്തിൽ നിർബന്ധങ്ങളില്ല. എങ്കിലും ചില വിഭവങ്ങളോട് പ്രത്യേക താത്പരവുമുണ്ട്. പ്രചാരണ തിരക്കിനിടയിലും എറണാകുളത്തെ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രിയ ഭക്ഷണങ്ങളറിയാം.
ഹൈബി ബിരിയാണി പ്രിയൻ
ഉറക്കത്തിൽ വിളിച്ച് കഴിക്കാൻ പറഞ്ഞാലും യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ ഓക്കെ പറയുന്ന ഭക്ഷണം ബിരിയാണിയാണെന്ന് ഭാര്യ അന്ന പറഞ്ഞു. പ്രഭാതഭക്ഷണം കഴിക്കുന്ന പതിവ് ഹൈബിക്കില്ല. ഒരുകപ്പ് ചായമാത്രം. ഉച്ചയ്ക്ക് ചോറാണ് പതിവ്. മീൻകറിയുണ്ടെങ്കിൽ ഇഷ്ടം. രാത്രിയിൽ ചപ്പാത്തിയോ അപ്പമോ ഉപ്പുമാവോ മതി. തിരഞ്ഞെടുപ്പ് സമയങ്ങളിലും ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങളില്ല. രാവിലെ പോകുമ്പോൾ അന്ന ഐസ് ബാഗിൽ മോര്, കരിക്കിൻവെള്ളം, കട്ട്ഫ്രൂട്‌സ് എന്നിവ കൊടുത്തയയ്ക്കും.
ഷൈനിന് പ്രിയം ചോറും മീൻകറിയും
എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.ജെ. ഷൈനിന് ചോറും മീൻകറിയുമാണ് ഇഷ്ടഭക്ഷണം. മത്തിയോടാണ് കൂടുതൽ താത്പര്യം. രാവിലെ പുട്ട്, ഇഡലി, ഉപ്പുമാവ് എന്തെങ്കിലുമാണ് താത്പര്യം. ഉച്ചയ്ക്ക് ചോറ് നിർബന്ധം. രാത്രിയിൽ ചപ്പാത്തിയോ ചോറോ എന്തായാലും കുറച്ചുമതി. താറാവ് കറിയാണ് മറ്റൊരു പ്രിയഭക്ഷണം. തിരക്ക് തുടങ്ങിയതുമുതൽ വെള്ളം, വെജിറ്റബിൾ സാലഡ്, കട്ട്ഫ്രൂട്‌സ്, കരിക്ക്, കരിക്കിൻവെള്ളം എന്നിവയൊക്കെ പ്രത്യേകം തയ്യാറാക്കി നൽകിയാണ് അയയ്ക്കാറ്. ആപ്പിളും ഓറഞ്ചും പേരയ്ക്കയും ഉൾപ്പെടെയുള്ള പഴങ്ങളും കരുതും. തിളപ്പിച്ച വെള്ളത്തിൽ നെല്ലിക്കയിട്ട് കുടിക്കാറുമുണ്ട്.
രാധാകൃഷ്ണനിഷ്ടം ഇഡലിയും സാമ്പാറും
നോൺവെജിനോട് അത്ര വലിയ താത്പര്യം കാണിക്കാത്തയാളാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.കെ.എസ്. രാധാകൃഷ്ണൻ. രാവിലെ ദോശയോ ഇഡലിയോ മതി. സാമ്പാർകൂടി കിട്ടിയാൽ സന്തോഷം. ഉച്ചയ്ക്ക് ചോറാണ് ഏറെയിഷ്ടം. മീൻകറി ഉണ്ടെങ്കിൽ കഴിക്കും. ഉച്ചയ്ക്കുണ്ടില്ലെങ്കിൽ വൈകിട്ട് ചോറ് മതി. അല്ലെങ്കിൽ രാത്രിയിൽ ചപ്പാത്തിയോ ദോശയോ മതി. തിരഞ്ഞെടുപ്പ് സമയത്ത് രാവിലെ ചായയും റസ്‌കും. കരിക്ക് വെള്ളം, ജ്യൂസ് എന്നിവയാണ് പ്രവർത്തകർ കൂടുതലായി നൽകുന്നത്. ജ്യൂസിൽ പ്രിയം ഓറഞ്ചും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |