തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കിയപ്പോൾ അന്തർസംസ്ഥാന വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട് ഐ.ജി.എസ്.ടി ഇനത്തിൽ കേരളത്തിന് കിട്ടാനുള്ളതിന്റെ കൃത്യമായ കണക്കുണ്ടാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഇടപെട്ടുണ്ടായ വിവാദത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി നടപ്പാക്കിയിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ഇതിന്റെ ദേശീയ നെറ്റ് വർക്കും സോഫ്ടുവെയറും സുസജ്ജമായി വരുന്നതേയുള്ളു. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന് കേരളത്തിൽ വിൽക്കുകയോ,വിതരണം ചെയ്യുകയോ ചെയ്യുന്ന ഇടപാടിൽ അത് ഉത്പാദിപ്പിച്ച സംസ്ഥാനത്ത് നൽകിയ നികുതി നേടിയെടുക്കുന്നതാണ് ഐ.ജി.എസ്.ടി. സംസ്ഥാനങ്ങൾ വ്യക്തമായ രേഖകൾ സഹിതം ആവശ്യപ്പെട്ടില്ലെങ്കിൽ അൺക്ളെയിംഡ് പൂളിൽ ഐ.ജി.എസ്.ടി തുക സൂക്ഷിക്കുകയും, ഒരു നിശ്ചിത അനുപാതത്തിൽ സംസ്ഥാനങ്ങൾക്ക് പങ്കു വയ്ക്കുകയും ചെയ്യും. അങ്ങനെ പങ്കു വയ്ക്കുന്ന തുകയാണിപ്പോൾ കേരളത്തിന് കിട്ടുന്ന ഐ.ജി.എസ്.ടി വരുമാനം.
വേണ്ട രീതിയിൽ ശ്രമിച്ചാൽ കേരളത്തിന് 5000 കോടി രൂപ വരെ ഈയിനത്തിൽ
പ്രതിവർഷം കിട്ടിയേക്കാമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. ഇത് എക്സ്പെൻഡിച്ചർ റിവ്യു റിപ്പോർട്ടിലും സൂചിപ്പിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. എന്നാൽ, റിപ്പോർട്ട് ലഭിച്ചിട്ടില്ല. ഐ.ജി.എസ്.ടി ഇനത്തിൽ കേരളത്തിന് എത്ര വരുമാനമുണ്ടാക്കാമെന്ന് പഠിച്ചു വരികയാണെന്നും കാമറയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതനുസരിച്ച് വരുമാനം വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.പിമാർ ശ്രമിക്കേണ്ടത്
കേരളത്തെ സഹായിക്കാൻ
പാർലമെന്റിൽ കേരളത്തെ സഹായിക്കാനാണ് എം.പി.മാർ ശ്രമിക്കേണ്ടതെന്നും, ബി.ജെ.പി നേതാക്കളെപ്പോലെ സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് യു.ഡി.എഫിന് യോജിച്ചതല്ലെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനത്തിന് കിട്ടാനുള്ളത് 750 കോടി മാത്രമാണ്. അത് ഉടൻ കിട്ടുമെന്നാണ് കരുതുന്നത്.
എന്നാൽ ,പെട്രോൾ,ഡീസൽ സെസ് ഇനത്തിൽ കേന്ദ്രസർക്കാർ ലിറ്ററിന് 21രൂപയോളം പിരിച്ചെടുക്കുന്നതും ,അത് സംസ്ഥാനങ്ങൾക്ക് പങ്കു വയ്ക്കാതിരിക്കുന്നതുമാണ് പ്രശ്നം. അതിനെതിരെ യു.ഡി.എഫ് എം.പി മാർ ഒന്നും പറയുന്നില്ല. സംസ്ഥാന ബഡ്ജറ്റിലെ നികുതി നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം പതിവില്ലാത്തതാണ്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിനെതിരായ ജനരോഷം ഇല്ലാതാക്കാൻ യു.ഡി.എഫിന് കഴിഞ്ഞുവെന്നതാണ് ഇതുകൊണ്ടുണ്ടായ നേട്ടം. ജി.എസ്.ടി വരുമാനം സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് അക്കൗണ്ടന്റ് ജനറൽ നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേരളത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ഏത് നിർദ്ദേശവും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |