ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ചുള്ള അന്വേഷണം മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ നടക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
വീഴ്ച സംബന്ധിച്ച ചോദ്യങ്ങൾ ഒരു വശത്തേക്ക് മാത്രമുള്ള അന്വേഷണത്തിൽ അവസാനിക്കില്ല. സ്വതന്ത്ര അന്വേഷണമാണ് നടക്കേണ്ടത്. ജൂഡിഷ്യൽ പരിചയം ലഭിച്ച ഒരാൾ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. എൻ.ഐ.എ ഡയറക്ടർ ജനറൽ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ, ചണ്ഡിഗഡ് ഡി.ജി.പി, പഞ്ചാബ് പൊലീസ് (സെക്യൂരിറ്റി ) എ.ഡി.ജി.പി, പഞ്ചാബ്- ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കം. സമിതി സ്വതന്ത്രമായി അന്വേഷണം നടത്തി നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് കൈമാറുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു.
ജനുവരി 5 ന് പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം ഫിറോസ്പൂരിനടുത്ത് കർഷകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് 20 മിനിട്ടോളം ഫ്ലൈ ഓവറിൽ കുടുങ്ങിയിരുന്നു.
അന്വേഷണ സമിതി
പരിഗണിക്കേണ്ടത്
1.സുരക്ഷാ വീഴ്ചയുടെ കാരണങ്ങൾ
2.സുരക്ഷാലംഘനത്തിന് ആരാണ് ഉത്തരവാദികൾ
3. വീഴ്ച വരാതിരിക്കാനുള്ള പരിഹാരങ്ങളെന്തൊക്കെ
4. ഉന്നതരുടെ സുരക്ഷ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ
5. ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |