കോഴിക്കോട്: ഐ.എൻ.എൽ തർക്കത്തിൽ പ്രൊഫ.എ.പി അബ്ദുൽ വഹാബ് വിഭാഗത്തിന് തിരിച്ചടിയായി കോടതിയുടെ ഇടക്കാല വിധി. ഐ.എൻ.എലിന്റെ പേരും പതാകയും ഉപയോഗിക്കുന്നത് കോഴിക്കോട് മൂന്നാം അഡീഷണൽ സബ് കോടതി ജഡ്ജി ലീന റഷീദ് തടഞ്ഞു. ദേശീയ നേതൃത്വം ബി.ഹംസ ഹാജി മുഖേന നൽകിയ ഹർജിയിലാണ് വിധി.
വഹാബ് വിഭാഗം പാർട്ടിയുടെ പേരിൽ യോഗങ്ങളോ, സമ്മേളനങ്ങളോ വിളിച്ചു ചേർക്കരുതെന്നും, പാർട്ടിയുടെ ഭാരവാഹികളായോ അംഗങ്ങളായോ പെരുമാറരുതെന്നും ചൂണ്ടിക്കാണിച്ചാണ് ഔദ്യോഗിക വിഭാഗം ഹർജി നൽകിയത്. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവർ ഉൾപ്പെടെ 33 നേതാക്കൾ കേസിൽ കക്ഷി ചേർന്നിരുന്നു. ഐ.എൻ.എൽ ദേശീയ നേതൃത്വത്തിന് വേണ്ടി അഡ്വ. മുനീർ അഹമ്മദ്, അഡ്വ. മുദ്ദസർ അഹമ്മദ് എന്നിവരും സംസ്ഥാന കമ്മിറ്റിക്കു വേണ്ടി അഡ്വ.പി.സി.സതീഷും ഹാജരായി.
നീതിയുടെയും സത്യത്തിന്റെയും വിജയമാണ് കോടതി വിധിയെന്ന് ഐ.എൻ.എൽ ഔദ്യോഗിക വിഭാഗം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. അതേസമയം,
വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രൊഫ.എ.പി.അബ്ദുൽ വഹാബ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |