തൃശൂർ: ഇന്നസെന്റ് എന്നുകേട്ടാൽ ഒരു ഗൗരവക്കാരന്റെ മുഖമല്ല, രസച്ചരടുകൾ കെട്ടുപിണഞ്ഞു കിടക്കുന്ന അനേകായിരം മുഹൂർത്തങ്ങളാകും ഓടിയെത്തുക. 'ചിരിക്കു പിന്നിൽ" എന്ന ആത്മകഥയിൽ അദ്ദേഹം തുറന്നുകാട്ടിയത് ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയായിരുന്നു. ഉള്ളുരുകുന്ന അനുഭവങ്ങളും നർമ്മത്തോടെയാണ് അവതരിപ്പിച്ചത്. ഇന്നസെന്റ് ഹാസ്യത്തെ എത്രമാത്രം ഹൃദയത്തോട് ചേർത്തുവച്ചുവെന്നതിന്റെ തെളിവുകൂടിയാണത്.
പരാജയത്തിന്റെ ഒട്ടേറെ അനുഭവങ്ങളിലൂടെ പിന്നിട്ട ബാല്യകൗമാരങ്ങൾ. പട്ടിണി, കച്ചവടം, രാഷ്ട്രീയം, നാടുവിടൽ, സിനിമ തുടങ്ങി ഒട്ടേറെ പരീക്ഷണശാലകളായിരുന്നു ഇന്നസെന്റിന്റെ ജീവിതം. മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള യാത്ര, ഇരിങ്ങാലക്കുടയിലെ കടത്തിണ്ണകളിലും ചെറിയ ആൾക്കൂട്ടങ്ങളിലും തന്റെ സ്വതസിദ്ധ ശൈലിയിൽ ഫലിതം പറഞ്ഞും കേൾവിക്കാർ നൽകുന്ന പണം കൊണ്ട് ഭക്ഷണം കഴിച്ചു വിശപ്പടക്കിയതും ഉൾപ്പെടെ ഓർത്തെടുക്കുന്നുണ്ട് ഇന്നസെന്റ് ആത്മകഥയിൽ.
തീപ്പെട്ടിക്കമ്പനി, സ്റ്റേഷനറിക്കട, സിമന്റ് ഏജൻസി, വോളിബാൾ ടീം മാനേജർ, സിനിമാ നിർമ്മാണം എന്നിങ്ങനെ നീളുന്നു പരീക്ഷിച്ച തൊഴിലിടങ്ങളുടെ പട്ടിക. ഇതിനിടെ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറെന്ന നിലയിൽ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്പ്. സിനിമയിൽ അവസരം കിട്ടാനായി അലഞ്ഞുനടന്ന അനുഭവങ്ങളും പ്രയാസങ്ങളും... എല്ലാം 'ചിരിക്കു പിന്നിൽ" എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
മരണത്തിനും ഭ്രാന്തിനും ഇടയിലൂടെ യാത്ര ചെയ്ത അനുഭവങ്ങളും അദ്ദേഹം തുറന്നെഴുതി. സിനിമാപ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന 'റാംജിറാവ് സ്പീക്കിംഗ്" എന്ന സിനിമ റിലീസായപ്പോൾ ഭാര്യ ആലീസും മകൻ സോണറ്റും കൂടി തൃശൂരിൽ സിനിമ കണ്ടതും ആളുകൾ കസേരയിൽ കയറിനിന്ന് ചിരിക്കുന്നതും ഇതെല്ലാം കണ്ട് കണ്ണുനിറഞ്ഞ് ചിരിയുടെ മാലപ്പടക്കത്തിനിടയിൽ ഇരിക്കുന്നതുമെല്ലാം 'ചിരിക്ക് പിന്നിൽ" അനുഭവകഥകളായി.
പിതാവ് വറീത് തന്റെ ജീവിതത്തിന്റെ ഒരു പാഠപുസ്തകമാണെന്നു പറഞ്ഞ് അദ്ദേഹത്തിനു തന്നെ ഇന്നസെന്റ് ആത്മകഥ സമർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |