SignIn
Kerala Kaumudi Online
Saturday, 02 August 2025 1.33 AM IST

പഠനകാലത്തെ ചിരിക്കഥകൾ

Increase Font Size Decrease Font Size Print Page
innocent

കൊച്ചി: പഠിച്ചിട്ടും പഠിച്ചിട്ടും തീരാതെ പോയ തന്റെ പഠനകാലത്തെക്കുറിച്ച് ഇന്നസെന്റ് എപ്പോൾ പറഞ്ഞാലും ചിരിയമിട്ടുകൾ പൊട്ടിവിരിയും. പതിനഞ്ചു വർഷം മുമ്പ് കേരള കൗമുദിയുടെ വാരാന്ത പതിപ്പിലേക്ക് അഭിമുഖമെടുക്കാൻ ഇരിങ്ങാലക്കുടയിലെ വീട്ടിൽ ചെന്നപ്പോഴും ഇന്നച്ചൻ പറഞ്ഞു തുടങ്ങിയത് തന്നെ താനാക്കിയ പഠന കാലത്തെക്കുറിച്ചാണ്. അക്കാലത്തെ ചില കഥകളിങ്ങനെ:

നാരായണൻ സാറിന്റെ അനുഗ്രഹം

ഓരോ ക്ളാസിലും ഒന്നും രണ്ടും തവണ പഠിച്ച് ഏഴാം ക്ളാസിലെത്തിയ കാലം. കായംകുളം സ്വദേശി നാരായണൻ സാറിന്റെ മലയാളം ക്ളാസ്. 'കല്ലോലജാലം കളിക്കുന്ന കണ്ടു, കമലമണിനിറമുടയ കമലമതു കണ്ടു, കല്യാണിമാരും കുളിക്കുന്ന കണ്ടു, പൊലിമയൊടു ചടുലജല വടിവുമതു കണ്ടു."കല്യാണ സൗഗന്ധികം അങ്ങനെ രസത്തിൽ പാടി പഠിപ്പിക്കുകയാണ് നാരായണൻ സാർ. ഈ സമയം ക്ളാസിൽ എന്നേപ്പോലെ മിടുമിടുക്കനായ പാട്ടത്തിൽ തോമ ക്ളാസിൽ ഇരുന്നുറങ്ങുന്നതു കണ്ടു. രണ്ടു തവണത്തെ ശ്രദ്ധക്ഷണിക്കൽ ഫലം കണ്ടു. തോമയെ സാറ് പൊക്കി. തോമ സ്റ്റാൻഡ് അപ്പ്. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന തോമ ഏതോ ചോദ്യം തന്നോടു സാറു ചോദിച്ചെന്നാണ് കരുതിയത്. അടുത്തിരുന്ന എന്നോട് വില്ലുപോലൊന്നു വളഞ്ഞു ചോദിച്ചു: എന്താടാ പറയണ്ടെ? ഒട്ടും വൈകിയില്ല. പൈ ആർ സ്ക്വയേഡ് എച്ച്. എന്റെ വാക്കുകളെ തോമ അവിശ്വസിച്ചില്ല. അവനതു മുൻപിൻ നോക്കാതെ വച്ചുകാച്ചി. സാർ എന്നെ തുറിച്ചു നോക്കി. പിടിക്കപ്പെട്ടെന്ന് മനസിലായ ഞാൻ പെൻസിൽ താഴേക്കിട്ട് അതെടുക്കാനെന്ന ഭാവത്തിൽ ബെഞ്ചിനടിയിലേക്ക് ഊളിയിട്ടു. ഏറെ നേരം കഴിഞ്ഞു ഞാൻ തലപൊന്തിച്ചു നോക്കുമ്പോൾ കയത്തിൽ വീണ ആളെ തെരയുന്ന ഭാവത്തിൽ സാറ് എന്നെ നോക്കി നിൽക്കുന്നതു കണ്ടു. നിങ്ങൾ പറയുന്ന കള്ളനോട്ടമില്ലേ... അതേ നോട്ടത്തോടെ ഞാൻ സാറിനെയൊന്നു നോക്കി. ഇടിവെട്ടുന്ന ശബ്ദത്തിൽ സാർ എന്നെ അടുത്തേക്ക് വിളിച്ചു. ചൂരൽ വടിയെടുത്തു റെഡിയാക്കി. ഞാനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തിൽ തലയാട്ടി ഞാൻ സാറിനു മുന്നിലേക്ക് ചെന്നു. എന്റെ ഭാവാഭിനയം ഉഗ്രനായി. വടി ദൂരെക്കളഞ്ഞു സാർ പൊട്ടിച്ചിരിച്ചു. നിന്റെ വഴിയിതല്ലെടാ ഇന്നച്ചാ... പോയി വല്ല സിനിമേലും ചേര്.... നാരായണൻ സാർ അനുഗ്രഹിച്ചു.

 അപ്പനെ പേടിപ്പിച്ച വായന

ഞാൻ വീട്ടിലിരുന്നു ഹിസ്റ്ററി പഠിക്കുന്നത് അപ്പനു വലിയ പേടിയായിരുന്നു. മുഗൾ രാജവംശത്തിലെ ഒരു രാജാവ് സ്വന്തം അപ്പനെ കൊന്ന് രാജ്യം പിടിച്ചെടുത്തതും മറ്റൊരു രാജാവ് സ്വന്തം അപ്പനെ ജയിലിടച്ചതുമൊക്കെ ഞാൻ ഉറക്കെ വായിക്കുമ്പോൾ അപ്പൻ പേടിയോടെ എന്നെ നോക്കും. ഇതൊക്കെ പഠിച്ചിട്ട് ഇനി ഇവനെങ്ങാനും എന്നെ തട്ടിക്കളയുമോ എന്ന പേടിയാണ് അപ്പനുണ്ടായിരുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്. അപ്പനെ കൊല്ലുന്നതു കുറ്റമല്ലെന്ന പാഠമാണ് ഇവയെന്നും കുട്ടികളെ ഇതു പഠിപ്പിക്കരുതെന്നുമുള്ള നിലപാടാണ് അപ്പനുണ്ടായിരുന്നത്. താൻ രാജാവല്ലാത്തതിനാൽ ഇന്നച്ചൻ തന്നെ തട്ടില്ലെന്ന് അപ്പൻ ആശ്വാസം കൊണ്ടിട്ടുണ്ടാവും.

 വൈലോപ്പിള്ളിയുടെ ക്ലാസിലെ കോട്ടുവ

എന്റെ സ്കൂളിലെ ഹെഡ്‌മാഷായിരുന്നു കവി വൈലോപ്പിള്ളി ശ്രീധരമേനോൻ. അദ്ദേഹം തന്നെ എഴുതിയ കാക്കയെന്ന കവിത അദ്ദേഹം ക്ളാസിൽ പഠിപ്പിക്കുന്നു. 'കൂരിരുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിന്റെ ഉറ്റതോഴി... " മാഷ് കവിത നല്ല രസം പിടിച്ചു ചൊല്ലി പഠിപ്പിക്കുന്നു. ക്ളാസ് മുഴുവൻ കവിത ശ്രദ്ധാപൂർവം കേട്ടിരിക്കുന്നു. ഈ സമയം ഞാനൊരു കോട്ടുവായിട്ടു. എന്നെ ക്ളാസിൽ എഴുന്നേൽപിച്ചു നിറുത്തിയ മാഷ് മറ്റു കുട്ടികളോടു ചോദിച്ചു: ഇയാളെ എന്തു ചെയ്യണം? മാപ്പു തരണമെന്ന് കുട്ടികൾ ഒന്നടങ്കം പറഞ്ഞു. എന്നോട് ഇരുന്നോളാൻ പറഞ്ഞു മാഷ് വീണ്ടും കവിത ചൊല്ലിത്തുടങ്ങി.

'കാളുന്ന വാനത്ത് നാളികേരപ്പൂളൊന്നു വാടിക്കിടന്നിടുമ്പോൾ..." ഈ സമയം ദേണ്ടെ വരുന്നു ഒരു ഒറിജിനൽ കോട്ടുവാ. ഞാനാ കോട്ടുവാ അടക്കിപ്പിടിച്ചു. മാഷ് വീണ്ടും കവിത ചൊല്ലുകയാണ്. 'അങ്ങാശു കോലായിലമ്മ ചോറിൻ..." കോട്ടുവാ എന്നെ വിടുന്ന ലക്ഷണമില്ല. ഞങ്ങളുടെ ദൈവങ്ങളെയൊക്കെ വിളിച്ചിട്ടും രക്ഷയില്ല. സാക്ഷാൽ കൂടൽമാണിക്യ സ്വാമിയെത്തന്നെ വിളിച്ചു. ഇനി കോട്ടുവായിടാൻ ഇടവരുത്തരുതേ. പക്ഷേ ആരു കേൾക്കാൻ? എന്റെ നിയന്ത്രണങ്ങളെല്ലാം വെട്ടിച്ച് ഇന്നുവരെ ലോകത്തൊരു ജീവിയും പുറപ്പെടുവിച്ചിട്ടില്ലാത്ത തരത്തിലൊരു കോട്ടുവാ പുറത്തുവന്നു.

മാഷെന്നെ ഓഫീസ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പനെയും വിളിച്ചു വരുത്തി. ഞാൻ നടന്ന കാര്യങ്ങൾ സത്യം സത്യമായി പറഞ്ഞു. മാഷിനു കാര്യം മനസിലായി. അദ്ദേഹം ക്ഷമിച്ചു. പക്ഷേ എന്റെ അപ്പനു ഞാൻ പറഞ്ഞതൊട്ടും വിശ്വാസമായില്ല. 'മാഷ് ഇവനു ടിക്കറ്റു കൊടുത്തു പറഞ്ഞു വിട്ടേര്..."

ഒറ്റവാചകത്തിൽ അപ്പൻ തന്റെ കടമ നിർവഹിച്ചു. പക്ഷേ,​ മാഷ് അലിവുകാട്ടി. എന്നോട് ക്ളാസിലേക്ക് പോകാൻ പറഞ്ഞു.

TAGS: INNOCENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.