കൊച്ചി: 1750 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ അഞ്ചുവർഷം കൊണ്ട് ചാലക്കുടി മണ്ഡലത്തിൽ ഇന്നസെന്റ് നടപ്പാക്കി.
ജന്മനാടായ ഇരിങ്ങാലക്കുടയിൽ രാഷ്ട്രീയം പയറ്റിയിട്ടും ഇന്നസെന്റ് ബിസിനസും സിനിമയുമാണ് തന്റെ മേഖലയാക്കിയത്. 18 വർഷം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി നേതൃപാടവം തെളിയിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ13,884 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിലെ പി.സി. ചാക്കോയെ ഇന്നസെന്റ് തോല്പിച്ചത്.
കാൻസർ രോഗിയായിരുന്ന ഇന്നസെന്റിന്റെ ലോക്‌സഭയിലെ കന്നിപ്രസംഗം കാൻസർ പ്രതിരോധത്തിന് ദേശീയപദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു. മലയാള പ്രസംഗത്തിലെ ആശയം മനസിലാക്കിയ മറ്റംഗങ്ങൾ കൈയടിച്ചാണ് പിന്തുണച്ചത്. കാൻസർ മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള പരിശോധനാ സംവിധാനങ്ങൾ സർക്കാർ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം പദ്ധതിയുടെ ഭാഗമായി സഞ്ചരിക്കുന്ന കാൻസർ യൂണിറ്റുകൾ സജ്ജമാക്കാമെന്ന ഉറപ്പ് സർക്കാർ ഇന്നസെന്റിന് നൽകി.
സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെയും സഭയിൽ അദ്ദേഹം ശബ്ദമുയർത്തി. ലാഭകേന്ദ്രങ്ങളായി ആശുപത്രികൾ മാറുന്ന പ്രവണത അവസാനിപ്പിക്കണം. ഹൃദയശസ്ത്രക്രിയയും ഇതിനായി ഉപയോഗിക്കുന്ന സ്റ്റെന്റും കച്ചവടമനസ്ഥിതിയോടെ ഉപയോഗിക്കുന്നതും അദ്ദേഹം ഉന്നയിച്ചു. നിർദ്ദേശങ്ങൾ പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രിയായിരുന്ന ജെ.പി. നദ്ദ മറുപടിയും നൽകി. സ്റ്റെന്റുകൾക്ക് വില കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നിൽ ഇന്നസെന്റിന്റെ നിർദ്ദേശവും പങ്ക് വഹിച്ചു.
പാർലമെന്റിൽ വിഷയങ്ങൾ ഉന്നയിച്ച് അവസാനിപ്പിക്കുന്ന ശീലം അദ്ദേഹം സ്വീകരിച്ചില്ല. പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് രേഖാമൂലം കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ നേരിൽക്കാണാനും ഉദ്യോഗസ്ഥതലത്തിൽ സമ്മർദ്ദം ചെലുത്താനും പ്രത്യേകം ശ്രദ്ധിച്ചു. മണ്ഡലത്തിലെ ഓരോ ആവശ്യവും നിവേദനമായി ബന്ധപ്പെട്ടവർക്ക് നേരിട്ട് സമർപ്പിക്കും. തുടർനടപടികൾ തന്റെ ഓഫീസ് ജീവനക്കാരെ നിയോഗിച്ച് ഉറപ്പാക്കുകയും ചെയ്തിരുന്നു.
42 ചർച്ചകളിൽ പങ്കെടുത്തു. 217 ചോദ്യങ്ങൾ ഉന്നയിച്ചു. പാർലമെന്റ് സെൻട്രൽ ഹാളിൽ ശ്രീനാരായണഗുരുവിന്റെ ഛായാചിത്രം സ്ഥാപിക്കുക, ദേശീയ ആരോഗ്യമിഷനിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും വേതനം വർദ്ധിപ്പിക്കുക, കൊരട്ടി സർക്കാർ പ്രസ് പൂട്ടുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |