'നൃത്തശാല' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. ഞാൻ കോടമ്പാക്കത്ത് ഉമ ഹോട്ടലിൽ താമസിക്കുന്നു. രാവിലെ ഏഴായി കാണും, ഒരു പെട്ടിയും തൂക്കി ഇന്നസെന്റ് മുന്നിൽ നിൽക്കുന്നു. എന്റെ നാട്ടുകാരനും കൂട്ടുകാരനുമാണ്. എന്താണ് വിളിക്കാതെ വന്നതെന്ന് ചോദിച്ച് അകത്തേക്ക് വിളിച്ചു.
ഇന്നസെന്റിന് സിനിമാ മോഹമുള്ള കാര്യം എനിക്ക് അറിയാം. അതിനാൽ ഇവിടത്തെ ബുദ്ധിമുട്ടുകളെക്കുറിച്ച് നാട്ടിലെത്തുമ്പോൾ പറയും. സിനിമാ മോഹവുമായി ഇവിടെ വന്ന് നരകിക്കുന്നത് കാണാൻ എനിക്കാകില്ല. അത്രയ്ക്ക് കഷ്ടമായിരുന്നു സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി വരുന്നവരുടെ കാര്യം. ഞാൻ അന്ന് അസോസിയേറ്റ് ഡയറക്ടറാണ്. ഉടനെ കുളിച്ച് റെഡിയാവാൻ പറഞ്ഞു. എനിക്ക് പോകാനുള്ള കാറ് വന്നപ്പോൾ ഇന്നസെന്റിനെയും കൂട്ടി ലൊക്കേഷനിലെത്തി. സിനിമയിൽ ഏതെങ്കിലും റോൾ സംഘടിപ്പിക്കാം. പക്ഷേ, തുടർന്ന് എങ്ങനെ മുന്നോട്ടുപോകും. അതായിരുന്നു ചിന്ത... ജീവിതം മുന്നോട്ട് പോകേണ്ടേ ? .
നൃത്തശാലയുടെ പ്രൊഡക്ഷൻ മാനേജർ ലത്തീഫായിരുന്നു. ഞാൻ അവിടെ എത്തിയപ്പോൾ ബാഗ് കക്ഷത്ത് വച്ച് ലത്തീഫ് തിരിഞ്ഞു നിൽക്കുകയായിരുന്നു. ഉടൻ കക്ഷത്ത് ഇരിക്കുന്ന ബാഗ് ഞാൻ വലിച്ച് ഇന്നസെന്റിന്റെ കൈയിൽ കൊടുത്തു. എന്താണ് എന്ന് അറിയാതെ ലത്തീഫ് തിരിഞ്ഞു നോക്കി. പിന്നെ കാര്യങ്ങൾ വിശദീകരിച്ചു. ഇന്നസെന്റിന്റെ സിനിമ ജീവിതത്തിലെ ആദ്യ നിയോഗം. പ്രൊഡക്ഷൻ അസി.മാനേജരായിട്ടായിരുന്നു നിയമനം. വേഷവും തരപ്പെട്ടു. സിനിമയിൽ ഒരു കാർണിവൽ നടക്കുമ്പോൾ അവിടേക്ക് വരുന്ന ഒരു പത്രക്കാരന്റെ വേഷമായിരുന്നു ഇന്നസെന്റിന്റേത്. ഇന്നസെന്റ് എന്ന മഹാനടന്റെ സിനിമാ ജീവിതത്തിലേക്കുള്ള രംഗപ്രവേശം അങ്ങനെയായിരുന്നു.
കഠിനമായ പരിശ്രമമാണ് ഇന്നസെന്റിനെ ഇത്ര പ്രശസ്തിയിലേക്കെത്തിച്ചത്. എന്റെ സിനിമകളിൽ ഭൂരിഭാഗം എണ്ണത്തിലും ഇന്നസെന്റിന് റോളുണ്ടായിരുന്നു. എന്നാൽ അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഇളക്കങ്ങൾ എന്ന സിനിമയിലെ ദേവസിക്കുട്ടി എന്ന കറവക്കാരന്റെ റോളാണ്. ഇതിന്റെ സ്‌ക്രിപ്‌റ്റെഴുതുമ്പോൾ ഇന്നസെന്റും ഉണ്ടായിരുന്നു. അന്ന് ഇരിങ്ങാലക്കുടക്കാരനായ ഒരു കഥാപാത്രത്തെ അതിൽ കൊണ്ടുവരികയും നിർബന്ധിച്ച് ഇന്നസെന്റിനെ ആ വേഷം അഭിനയിപ്പിക്കുകയുമായിരുന്നു. ഇന്നസെന്റ് അഭിനയിച്ചതിൽ എനിക്ക് ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്നായിരുന്നു അത്. നാട്ടിൽ ഇന്നസെന്റും ഞാനും തമ്മിൽ ഏറെ അടുത്ത ബന്ധമായിരുന്നു. എന്റെ അച്ഛന്റെ കടയുടെ അടുത്ത് തന്നെ ഇന്നസെന്റിന്റെ പിതാവിനും ഒരു കടയുണ്ടായിരുന്നു. അതുകൊണ്ട് ആ ബന്ധം ഏറെ ദൃഢമായി. ഞാനും ഇന്നസെന്റും കൂടി ഒരു പ്രൊഫഷണൽ നാടക ട്രൂപ്പ് രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നസെന്റിന്റെ ജീവിത വിജയമെന്നത് അദ്ദേഹത്തിന്റെ പെരുമാറ്റമാണ്. ആരോട് എങ്ങനെ പെരുമാറണമെന്ന് ഇന്നസെന്റിന് അറിയാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |