കൊല്ലം: പത്തനാപുരം പാടത്ത് കശുമാവിൻ തോട്ടത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന പൊലീസിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. റോ, എൻ.ഐ.എ എന്നീ കേന്ദ്ര ഏജൻസികളും രഹസ്യാന്വേഷണത്തിന് തയ്യാറെടുക്കുന്നതായാണ് സൂചന.
തമിഴ്നാട് ക്യൂ ബ്രാഞ്ചിൽ നിന്ന് ലഭിച്ച സൂചനകളെ തുടർന്നാണ് റോ വിശദാംശങ്ങൾ ശേഖരിച്ച് തുടങ്ങിയത്.
നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലരെ ക്യൂ ബ്രാഞ്ച് നാലുമാസം മുമ്പ് കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യം സംസ്ഥാന ഇന്റലിജൻസിനെ അറിയിക്കുകയും ചെയ്തിരുന്നു. മലപ്പുറത്ത് വേരുകളുള്ള ഈ സംഘത്തിലെ ചിലർ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള ചിലരെ തുടർച്ചയായി വിളിച്ചതിന്റെ തെളിവുകളും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. പിടികൂടിയവരിൽ നിന്ന് പാക്കിസ്ഥാൻ കറൻസിയും ലഘുലേഖകളും കണ്ടെത്തിയത് ക്യൂ ബ്രാഞ്ച് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ക്യൂ ബ്രാഞ്ച് റോയെയും എൻ.ഐ.എയെയും വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്.
സ്‌ഫോടക വസ്തുക്കൾ പരീക്ഷണ ശേഷം ഉപേക്ഷിച്ചവയെന്നാണ് സൂചന. തോട്ടത്തിൽ ആയുധ പരിശീലനം നടന്നതിന് പിന്നാലെ ബോംബ് നിർമ്മാണവും പരീക്ഷണവും നടത്തിയതായും ഇതോടെ വ്യക്തമായി.
രണ്ട് ജലാറ്റിൻ സ്റ്റിക്ക്, നാല് ഡിറ്റണേറ്ററുകൾ, ഒമ്പത് ബാറ്ററി, വയറുകൾ എന്നിവയാണ് കഴിഞ്ഞദിവസം ഫോറസ്റ്റ് ബീറ്റ് ഉദ്യോഗസ്ഥർ വനത്തിൽ നിന്ന് കണ്ടെത്തിയത്. ഒരു രൂപ നാണയത്തിന്റെ വ്യാസവും ഏകദേശം മുപ്പത് സെന്റീമീറ്റർ നീളവുമുള്ളതാണ് ജലാറ്റിൻ സ്റ്റിക്കുകൾ.
ജനുവരിയിലാണ് കശുമാവിൻതോട്ടം കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടന്നതായ വിവരം പുറത്തായത്. ഇക്കാര്യത്തിൽ പൊലീസും മറ്റ് ഏജൻസികളും അന്വേഷണം ആരംഭിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ തോട്ടത്തിൽ ബീറ്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ പരിശോധന പതിവായിരുന്നു.
കാര്യമായെടുക്കാതെ കേരള പാെലീസ്
ട്രിച്ചി കേന്ദ്രീകരിച്ചുള്ള സംഘങ്ങൾ പത്തനാപുരത്തും പുനലൂരും തെന്മലയിലും വരുന്നതായുള്ള സൂചനകളുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കാലം മുതൽ പത്തനാപുരത്തെ ആയുധ പരിശീലനം സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നതാണെങ്കിലും ലോക്കൽ പൊലീസോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമോ ഇക്കാര്യത്തിൽ മതിയായ ജാഗ്രത പുലർത്തിയില്ലെന്നതാണ് വാസ്തവം.
ജലാറ്റിൻ സ്റ്റിക്കുകൾ തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിർമ്മിച്ചവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംശയനിഴലിലുള്ള പലരുടെയും ഫോൺ കോളുകളും ഡിറ്റനേറ്ററുകൾ വാങ്ങിയ ദിവസത്തെ ടവർ ലൊക്കേഷനുകളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കി തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം.
പത്തനാപുരത്തെ വനമേഖല കേന്ദ്രീകരിച്ച് മൂന്നുവർഷം മുമ്പ് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |