തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായി മാറിയ ബഹിരാകാശ ശാസ്‌ത്രജ്ഞൻ ഡോ. എസ്. സോമനാഥ് (59) ഇനി ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ, വ്യവസായ, വിക്ഷേപണ ദൗത്യങ്ങൾ സമഗ്രമായി നയിക്കും. സ്‌പെയ്സ് വകുപ്പ് സെക്രട്ടറിയായും സ്‌പെയ്‌സ് കമ്മിഷൻ ചെയർമാനായും ഇന്നലെ നിയമിതനായ അദ്ദേഹം ഐ.എസ്.ആർ.ഒ. ചെയർമാൻ, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എന്നീ പദവികളും വഹിക്കും. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യയിലെ ഏറ്റവും പരമോന്നതമായ പദവിയാണിത്.
തുമ്പ വിക്രം സാരാഭായ് സ്‌പെയ്സ് സെന്ററിന്റെ ഡയറക്ടർ പദവിയിൽ നിന്നാണ് സോമനാഥ് ഈ അത്യുന്നത സ്ഥാനത്ത് എത്തുന്നത്. ആലപ്പുഴ തുറവൂർ സ്വദേശിയാണ്.
ഡോ.കെ.ശിവൻ 14ന് വിരമിക്കുന്നതോടെ സോമനാഥ് ചുമതലയേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. അടുത്ത വർഷം ജൂലായിൽ വിരമിക്കാനിരിക്കെ സർവ്വീസ് നീട്ടി നൽകിയാണ് സോമനാഥിന്റെ പുതിയ നിയമനം.
എം.ജി.കെ.മേനോൻ,ഡോ.കസ്തൂരിംഗൻ, ഡോ.ജി.മാധവൻ നായർ,ഡോ.കെ.രാധാകൃഷ്ണൻ എന്നിവർക്കു ശേഷം രാജ്യത്തെ ബഹിരാകാശ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയാണ് എസ്.സോമനാഥ്.
ഐ.എസ്.ആർ.ഒ ചെയർമാനായി ഡോ.കെ.ശിവനെ 2018ൽ മൂന്ന് വർഷത്തേക്കാണ് നിയമിച്ചത്. 2017ൽ വിരമിച്ച നാഗർകോവിൽ സ്വദേശിയായ കെ.ശിവന് ആദ്യം രണ്ടു വർഷവും പിന്നീട് ഒരു വർഷവും നീട്ടി നൽകിയിരുന്നു. ഇനിയും നീട്ടണമെന്ന നിർദ്ദേശമുണ്ടായെങ്കിലും അംഗീകരിച്ചില്ല.
ബഹിരാകാശ പ്രതിഭ
ലോകത്തെ അറിയപ്പെടുന്ന ബഹിരാകാശ ശാസ്ത്രജ്ഞനാണ് എസ്.സോമനാഥ്. പി.എസ്.എൽ.വി, ജി.എസ്. എൽ.വി റോക്കറ്റുകളുടെ വികസനം, ഡിജിറ്റൽ നിയന്ത്രണം, പ്രൊപ്പല്ലന്റ് വികസനം എന്നിവയിൽ രാജ്യത്തെ ഏറ്റവും പ്രമുഖനായ ശാസ്ത്രജ്ഞനാണ്. സ്‌പെയ്സ് ടീം മാനേജ്‌മെന്റിൽ നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ സോമനാഥ് 1985ലാണ് ഐ. എസ്. ആർ. ഒയിൽ എത്തുന്നത്. 2015ൽ വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം മേധാവിയായി. 2018 ജനുവരിയിൽ വി .എസ് .എസ് .സി. ഡയറക്ടറായി -- അന്നത്തെ ഡയറക്ടർ ഡോ. കെ. ശിവൻ ഐ. എസ്. ആർ. ഒ ചെയർമാനായ ഒഴിവിൽ. 2019ൽ സ്‌പെയ്സ് മേഖലയിലെ ഏറ്റവും ഉയർന്ന ലെവൽ 17ലേക്ക് കേന്ദ്രസർക്കാർ അദ്ദേഹത്തെ ഉയർത്തി. അതോടെ കെ.ശിവനു ശേഷം എസ്.സോമനാഥാണ് ഐ.എസ്.ആർ.ഒ.ചെയർമാൻ എന്ന് ഉറപ്പിക്കപ്പെട്ടിരുന്നു. ബഹിരാകാശ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഡോ. സോമനാഥ് ബഹിരാകാശ രംഗത്ത് പൊതു - സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കണമെന്ന പക്ഷക്കാരനാണ്.
ആലുപ്പുഴ അരൂരിലെ സെന്റ് അഗസ്റ്റിൻ സ്കൂൾ അദ്ധ്യാപകനായിരുന്ന തുറവൂർ വേടാംപറമ്പിൽ ശ്രീധരപ്പണിക്കരുടെയും അരൂർ സ്വദേശി തങ്കമ്മയുടെയും മകനാണ് സോമനാഥ്. ഭാര്യ വത്സല പൂച്ചാക്കൽ സ്വദേശിയാണ്. തിരുവനന്തപുരത്തു ജി. എസ് .ടി വകുപ്പിൽ ജോലി ചെയ്യുന്നു. മകൾ മാലിക എൻജിനീയറിംഗിൽ മാസ്‌റ്റേഴ്സിനു പഠിക്കുന്നു. മകൻ മാധവും എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |